അയര്‍ലണ്ടിലെ കോവിഡ് നിയന്ത്രണങ്ങളില്‍ മെയ് 4-ഓടെ വലിയ രീതിയില്‍ ഇളവ് വരുത്താന്‍ സാധിക്കുമെന്നും, സമൂഹം പൂർവസ്ഥിയിലായേക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 3.5 മുതല്‍ 4.5 മില്യണ്‍ വാക്‌സിനുകള്‍ വരെ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം കഴിഞ്ഞ ദിവസം കൂടുതല്‍ Pfizer വാക്‌സിനുകള്‍ കൂടി രാജ്യത്ത് എത്തിക്കാമെന്ന് കമ്പനി അറിയിച്ചതോടെ, വാക്‌സിനേഷന്‍ പ്രോഗ്രാം ‘ട്രാക്കില്‍’ ആയിരിക്കുകയാണെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും വ്യക്തമാക്കി. ‘വിശാല EU കരാറി’ന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തിനിടെ 500,000 വാക്‌സിനുകള്‍ കൂടുതലായി അയര്‍ലണ്ടിന് നല്‍കുമെന്നാണ് Pfizer/BioNtech അറിയിച്ചത്. ഇത് സര്‍ക്കാരിന് വലിയ ആശ്വാസമാണ്. 70-ന് മേല്‍ പ്രായമുള്ളവര്‍ക്കുള്ള കുത്തിവെപ്പ് ഏകദേശം പൂര്‍ത്തിയായതായും, 65-ന് മേലുള്ളവരുടെ ബുക്കിങ് ഇന്ന് ആരംഭിക്കുമെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.
AstraZenica, Johnson& Johnson എന്നീ വാക്‌സിനുകളുടെ ഉപയോഗം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. Johnson& Johnson വാക്‌സിന്‍ സുരക്ഷിതമാണോ എന്ന് The European Medicines Agency (EMA) അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും.