കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ പോരാടുന്നതിന് ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ജർമ്മനിയും യൂറോപ്യൻ യൂണിയനും ഇസ്രായേലും. മാർച്ച് ആദ്യം മുതൽ കോവിഡ് കേസുകൾ വർദ്ധിക്കാൻ തുടങ്ങിയപ്പോൾ മുതൽ യൂറോപ്പ് ഇന്ത്യയെ ആകാംക്ഷയോടെ നിരീക്ഷിക്കുകയാണ്. ഇന്ത്യയിൽ ദിനം പ്രതിയുള്ള കോവിഡ് കേസുകൾ ഏകദേശം 3.5 ലക്ഷത്തോളം എത്തിനിൽക്കുന്നു. തുടർച്ചയായ നാലാം ദിവസമാണ് 3 ലക്ഷത്തിലധികം പേർക്ക് രോഗബാധ റിപോർട്ട് ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യൻ ജനതയെ പിന്തുണയ്ക്കുന്നതിനായി സഹായം സമാഹരിക്കാനാണ് യൂറോപ്യൻ യൂണിയൻ ശ്രമിക്കുന്നത്. അടിയന്തിര ആവശ്യത്തിനുള്ള ഓക്സിജനും മരുന്നും ഉടനടി എത്തിക്കുമെന്ന് “യൂറോപ്യൻ കമ്മീഷണർ ഫോർ ക്രൈസിസ് മാനേജ്മെന്റ് ജാനസ് ലെനാർസിക് പറഞ്ഞു.യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർലെയ്ൻ ഇക്കാര്യത്തിൽ തീരുമാനം അറിയിക്കും.
അതേസമയം ഇന്ത്യ ഭീകരമായ രണ്ടാം കോവിഡ് തരംഗം അഭിമുഖീകരിക്കുകയാണെന്നും, ഇന്ത്യക്ക് വെന്റിലേറ്ററുകളും, ഓക്‌സിജനും എത്തിക്കാന്‍ EU-വുമായി ചേര്‍ന്ന് അയര്‍ലണ്ട് പദ്ധതി തയ്യാറാക്കിവരിയാണെന്നും ഐറിഷ് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു. അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ ഏറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ മെക്കാനിസം വഴി സഹായം തേടാനുള്ള ഇന്ത്യയുടെ അഭ്യർത്ഥനയോട് അതിവേഗം പ്രതികരിക്കാനുള്ളവ ശേഖരിച്ചു വരികയാണ്. ഇന്ത്യയോട് ഞങ്ങൾ പൂർണ്ണ ഐക്യദാർഢ്യത്തോടെ നിൽക്കുന്നു യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് പറഞ്ഞു.
ദ്രവീകൃത ഓക്‌സിജൻ സൂക്ഷിക്കാനുള്ള ക്രയോജെനിക് കണ്ടെയ്‌നറുകൾ സിംഗപ്പൂരിൽ നിന്നും ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ പറന്നിറങ്ങി. നാല് കണ്ടെയ്‌നറുകളാണ് ഇന്ത്യയിൽ എത്തിച്ചത്.
വൈകിട്ടോടെയാണ് കണ്ടെയ്‌നറുകളുമായി വിമാനങ്ങൾ ബംഗാളിലെ പനാഗഡ് വ്യോമതാവളത്തിൽ പറന്നിറങ്ങിയത്. പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പല സംസ്ഥാനങ്ങളിലും വലിയ ഓക്‌സിജൻ ക്ഷാമമാണ് നേരിടുന്നത്. കണ്ടെയ്നറുകളുടെ വരവ് നിലവിലെ ഓക്‌സിജൻ പ്രതിസന്ധിയ്ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.