ടോക്കിയോയിലെ ട്രെയിനില്‍ കത്തിയുമായി ജോക്കര്‍ വേഷത്തിലെത്തിയയാള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്ക്. ആക്രമണമാരംഭിച്ചതോടെ ജനങ്ങള്‍ ജനലുകള്‍ വഴിയും മറ്റും പുറത്തുചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ വലിയ തരത്തിലുള്ള പ്രതിസന്ധിയാണുണ്ടായതെന്ന് പോലീസും, സാക്ഷികളും പറഞ്ഞു. ട്രെയിനില്‍ തീപിടിത്തം ഉണ്ടാകുകയും ചെയ്തു.
പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. മറ്റ് പലര്‍ക്കും നിസ്സാരമായ പരിക്കുകളേറ്റു. എല്ലാവര്‍ക്കും കത്തിക്കുത്തേറ്റിട്ടില്ലെന്നും, പെട്ടെന്നുണ്ടായ തിരക്കിലും മറ്റും പെട്ടാണ് പലര്‍ക്കും പരിക്കുകളേറ്റതെന്നും അധികൃതര്‍ പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം.
ക്യോട്ട ഹട്ടോരി എന്ന 24-കാരനാണ് ആക്രമണം നടത്തിയതെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. കൊലപാതകശ്രമക്കുറ്റമാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ടോക്കിയോയിലെ ഷിന്‍ജുക്കു സ്‌റ്റേഷനിലേയ്ക്ക് പോകുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനില്‍ കയറിയ അക്രമി, സീറ്റിലിരിക്കുകയായിരുന്ന ഒരു വൃദ്ധനെയാണ് ആദ്യം ആക്രമിച്ചത്. ഇദ്ദേഹത്തിന് നെഞ്ചില്‍ കത്തിക്കുത്തേറ്റു. മറ്റ് 16 പേര്‍ക്ക് പരിക്കേറ്റത് എങ്ങനെയെല്ലാമൊണെന്ന് പോലീസ് അന്വേഷിക്കുകയാണ്.
ആളുകളെ കൊല്ലണമെന്നും, വധശിക്ഷ ലഭിക്കണമെന്നും കരുതിയാണ് താന്‍ ആക്രമണം നടത്തിയതെന്ന് അക്രമിയായ ഹട്ടോരി പറഞ്ഞതായി അധികൃതര്‍ അറിയിച്ചു. മുമ്പ് നടന്ന സമാനമായ ഒരു സംഭവം ഇയാള്‍ ഉദാഹരണമായി പറഞ്ഞതായും ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാറ്റ്മാന്‍ സിനിമകളിലെ വില്ലനായ ജോക്കറിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ പച്ച ഷര്‍ട്ട്, നീല സ്യൂട്ട്, പര്‍പ്പിള്‍ നിറമുള്ള കോട്ട് എന്നിവയാണ് അക്രമി ധരിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന് ശേഷം കാലിന്മേല്‍ കാല്‍ കയറ്റിവച്ച് ഇയാള്‍ സിഗരറ്റും വലിച്ച് കംപാര്‍ട്ട്‌മെന്റില്‍ തന്നെ ഇരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ തന്നെയാണ് ഓയില്‍ പോലുള്ള എന്തോ രാസവസ്തു കംപാര്‍ട്ട്‌മെന്റില്‍ ഒഴിച്ച് തീ കൊളുത്തിയതെന്നും സംശയിക്കപ്പെടുന്നു.
ഫയര്‍ ഫൈറ്റര്‍മാര്‍, പാരാമെഡിക്‌സ്, പോലീസ് എന്നിവരെല്ലാം രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരുന്നു.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടോക്കിയോയില്‍ ട്രെയിനില്‍ കത്തിക്കുത്ത് സംഭവമുണ്ടാകുന്നത്. ഒൡപ്‌സിക്‌സിന് ഒരു ദിവസം മാത്രം ശേഷിക്കെ ഓഗസ്റ്റില്‍ 36-കാരനായ ഒരാള്‍ 10 ട്രെയിന്‍ യാത്രക്കാരെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. സന്തോഷവതികളായ സ്ത്രീകളെ ആക്രമിക്കാനാണ് താന്‍ ശ്രമിച്ചത് എന്നായിരുന്നു പ്രതി പിന്നീട് പോലീസിനോട് പറഞ്ഞത്.