കിഴക്കൻ ഉക്രെയ്‌നിലെ രണ്ട് വിമതദേശങ്ങള്‍ പിടിച്ചെടുത്ത് അവയെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിക്കാന്‍ റഷ്യന്‍ നീക്കം. ലക്ഷ്യത്തിനായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ സൈന്യത്തെ അയച്ചെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ ഉക്രൈനില്‍ നിന്ന് വിട്ടുനിൽക്കുകയും ഉക്രൈന്‍ സൈന്യത്തിനെതിരെ നിരന്തരം മോട്ടോര്‍ അക്രമണം നടത്തുകയും ചെയ്യുന്ന റഷ്യന്‍ വിമതരുടെ കീഴിലുള്ള സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കായ ഡൊനെറ്റ്‌സ്‌കിലും ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിലേക്കുമാണ് റഷ്യ പടയൊരുക്കം നടത്തുന്നത്.
റഷ്യയുടെ സൈനീക നീക്കം വിഢിത്തമാണെന്നും റഷ്യ യുദ്ധത്തിന് ഒരു കാരണം കണ്ടെത്തുകയാണെന്നും ഉക്രൈന്‍ ആരോപിച്ചു. 2014 ല്‍ ഉക്രൈന്‍ സൈനീകരുമായി ആക്രമണത്തിലേർപ്പെടുന്ന പ്രദേശങ്ങളാണ് ഈ വിമത പ്രദേശങ്ങള്‍. അന്നുമുതലേ ഈ രണ്ട് മേഖലകളും വിമതരുടെ കൈവശമാണുള്ളതെന്നും ഉക്രൈന്‍ വിശദീകരിച്ചു.
ഈ വിമത പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ ആഴ്ചമുതല്‍ ഉക്രൈന്‍ സൈനീകര്‍ക്കും വീടുകള്‍ക്കും നേരെ ഷെൽ അക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ സമാധാനം സ്ഥാപിക്കാനെന്ന രീതിയിൽ റഷ്യയുടെ സൈനീക നീക്കം.
സമീപ കാലങ്ങളിൽ , ഡൊനെറ്റ്‌സ്‌കിലും ലുഹാൻസ്‌കിലും അധിവസിക്കുന്ന ധാരാളം ആളുകൾക്ക് റഷ്യ തങ്ങളുടെ പാസ്‌പോർട്ടുകൾ നൽകിയിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നുവെന്ന വ്യാജേന റഷ്യ സൈനിക യൂണിറ്റുകളെ ഉക്രൈനിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വിമത പ്രദേശങ്ങള്‍ മോചിപ്പിക്കും എന്ന പുടിന്‍റെ അകവാശ വാദത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി .കൂടാതെ ഉക്രൈനിലെ ഈ വിമത പ്രദേശങ്ങളില്‍ പുതിയ യുഎസ് നിക്ഷേപം, വ്യാപാരം, ധനസഹായം എന്നിവ നിരോധിക്കുന്ന പുതിയ ഉത്തരവിൽ പ്രസിഡന്‍റ് ജോ ബൈഡൻ ഒപ്പുവച്ചു