അമേരിക്കയിലും പവർ കാട്ടി ടീം ഇന്ത്യ , നാലാം ടി20യിൽ വിൻഡീസിനെതിരെ വിജയം , പരമ്പര

വിൻഡീസിനെതിരായ നാലാം ടി20 യിൽ ത്രസിപ്പിക്കുന്ന വിജയവുമായി ടീം ഇന്ത്യ. 5 മത്സര പരമ്പരയിലെ നാലാം മത്സരത്തിൽ 59 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തോൽപ്പിച്ചത് .ഇതോടെ 3 – 1 ന് ഇന്ത്യ പരമ്പര നേടി.നിശ്ചിത ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു. റിഷബ് പന്ത് 44 റൺസും നായകൻ രോഹിത് ശർമ 33 റൺസും നേടി. സഞ്ജു സാംസൺ 23 പന്തിൽ പുറത്താകാതെ 33 റൺസെടുത്തു വിൻഡീസ് നിരയിൽ അൽസാരി ജോസഫും ഒബിഡ് മെക്കോയും 2 വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ വിൻഡീസ് 19.1 ഓവറിൽ 132 റൺസിന് ഓൾ ഔട്ടായി. അർഷ്ദീപ് സിങ്ങ് 3 വിക്കറ്റും ആവേശ് ഖാൻ ,രവി ബിഷ്ണോയ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.ആവേശ് ഖാനാണ് പ്ലെയർ ഓഫ് ദി മാച്ച്. ആദ്യ പവർ പ്ലെയിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും അടിച്ചു കസറിയപ്പോൾ ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് നായകന്റെ നീക്കം പാളി . ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച ഇരുവരും ചേര്‍ന്ന് ആറ് ഓവറില്‍ ഇന്ത്യയെ 60 കടത്തി.പതിനാറാം ഓവറില്‍ 150 കടന്ന ഇന്ത്യക്കായി അവസാന ഓവറുകളില്‍ സഞ്ജുവിനൊപ്പം അക്സര്‍ പട്ടേലും തകര്‍ത്തടിച്ചതോടെ ഇന്ത്യ 191 എന്ന മികച്ച സ്കോറിലേക്ക് എത്തി.

വിൻഡീസ് ബാറ്റർമാർക്കെതിരെ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ റൺസ് വിട്ടു കൊടുക്കുന്നതിൽ പിശുക്കു കാട്ടുകയും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.സ്ലോ പിച്ചിൽ സ്ലോ ബോൾ എറിഞ്ഞ് വിൻഡീസ് ബാറ്റർമാരെ വെള്ളം കുടിപ്പിക്കാൻ അർഷ് ദീപിനും ആവേശ് ഖാനും സാധിച്ചു. മത്സരത്തിന് ശേഷം ക്യാപ്റ്റൻ രോഹിത് ഇത് പരാമർശിക്കുകയും ചെയ്തു.

പരമ്പരയിലെ അവസാന മത്സരം ഇന്ന് രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം) ഫ്ലോറിഡയിൽ നടക്കും.

Share this news

Leave a Reply

%d bloggers like this: