പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ ; ആശങ്കയോടെ അയർലൻഡിലെ ആമസോൺ ജീവനക്കരും

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന ആഗോള ടെക് ഭീമന്‍മാരുടെ പട്ടികയിലേക്ക് ആമസോണും. ഈയാഴ്ചയോടെ പതിനായിരം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടേക്കുമെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

കമ്പനിയുടെ ഡിവൈസ് യൂണിറ്റ്, റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമണ്‍ റിസോഴ്സ് എന്നീ മേഖലകളിലാണ് പിരിച്ചുവിടലിന് സാധ്യതയുള്ളത്. അതേസമയം പിരിച്ചുവിടല്‍ സംബന്ധിച്ച് കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല,

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം 31 ലെ കണക്കുകള്‍ പ്രകാരം 1.6 മില്യണ്‍ ജീവനക്കാരാണ് ആമസോണില്‍ ജോലി ചെയ്യുന്നത്. വരുന്ന കുറച്ചു മാസത്തേക്ക് റിക്രൂട്ട്മെന്റുകള്‍ മരവിപ്പിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. വിലക്കയറ്റം മൂലം ഹോളിഡേ സീസണ്‍ വ്യാപാരത്തില്‍ കമ്പനിക്ക് സാമ്പത്തികമായി തിരിച്ചടി നേരിട്ട സാഹചര്യത്തിലായിരുന്നു ഈ തീരുമാനം.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 11000 പേരെ പിരിച്ചുവിടുന്നതായി ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്വിറ്റര്‍, മൈക്രോസോഫ്റ്റ് , സ്നാപ് എന്നീ കമ്പനികളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.

അയര്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്നതാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന പിരിച്ചുവിടല്‍ വാര്‍ത്ത. നിലവില്‍ ഏകദേശം 5000 ആളുകളാണ് ആമസോണിന് വേണ്ടി അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്നത്. ഡബ്ലിനില്‍ ആരംഭിക്കുന്ന പുതിയ വെയര്‍ഹൌസ് ആന്റ് പ്രൊസസിങ് സെന്ററില്‍ പുതിയ 500 പേര്‍ക്ക് ജോലി നല്‍കുമെന്നും ആമസോണ്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു.

2004 ലായിരുന്നു ആദ്യമായി അയര്‍ലന്‍ഡില്‍ ആമസോണ്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2006 ല്‍ കോര്‍ക്കില്‍ ആദ്യത്തെ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററും, 2007 ല്‍ ആമസോണ്‍ വെബ് സര്‍വ്വീസിന്റെ യു.എസിന് പുറത്തെ ആദ്യത്തെ infrastructure region ഉം അയര്‍ലന്‍ഡില്‍ ആമസോണ്‍ ആരംഭിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: