2026 ഓടെ മിനിമം വേജ് സംവിധാനത്തിന് പകരമായി അയര്‍ലന്‍ഡില്‍ ലിവിങ് വേജ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിന് അനുമതി നല്കി ക്യാബിനറ്റ്. അയര്‍ലന്‍ഡ് ഉപപ്രധാനമന്ത്രി ലിയോ വരദ്കറാണ് പുതിയ സംവിധാനത്തിന് ക്യാബിനറ്റിന്റെ അനുമതി ലഭിച്ചതായി പ്രഖ്യാപിച്ചത്.
അയര്‍ലന്‍ഡ് ലോ പേ കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായാണ് ലിവിങ് വേജ് സംവിധാനം നടപ്പിലാക്കുക. 2023 മുതല്‍ 2026 വരെയുള്ള നാല് വര്‍ഷ കാലയളവിനുള്ളില്‍ മിനിമം വേജ് സംവിധാനത്തില്‍ നിന്നും പൂര്‍ണ്ണമായും ലിവിങ് വേജ് സംവിധാനത്തിലേക്ക് മാറുക എന്നതാണ് ലക്ഷ്യം. ആളുകൾക്ക് ജീവിക്കാനും ഐറിഷ് സമൂഹത്തിൽ പങ്കാളികളാകാനും ആവശ്യമായ ഏറ്റവും കുറഞ്ഞ തുക എന്ന രീതിയിലാണ് ലിവിങ് വേജ് നിർവചിക്കപ്പെട്ടിട്ടുള്ളത്.
.
ദേശീയ ശരാശരി വരുമാനത്തിന്റെ 60 ശതമാനമാക്കി ലിവിങ് വേജ് നിജപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു പദ്ധതി സംബന്ധിച്ച് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പ്രഖ്യാപനം നടത്തിയത്. നിലവിലെ മിനിമം വേതനമായ 10.50 യൂറോയില്‍ നിന്നും 2023 ല്‍ 80 സെന്റ് വര്‍ദ്ധിപ്പിക്കും. തുടര്‍ന്ന് ഓരോ വര്‍ഷവും നടത്തുന്ന പുനപരിശോധനകളിലൂടെ 2026 ആവുമ്പോഴേക്കും 13.70 യൂറോ എന്ന നിരക്കിലേക്ക് എത്തിക്കും.
തൊഴിലാളികള്‍ക്ക് പ്രയോജനകരമാവുന്ന രീതിയില്‍ തന്നെയാണ് ലിവിങ് വേജ് സംവിധാനം നടപ്പാക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴിലാളി സംഘടനകള്‍, തൊഴിലുടമകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നടക്കം നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നതായി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.