ഖത്തറിലെ ആദ്യജയം ഇക്വഡോറിന് ; ഇന്ന് മൂന്ന് മത്സരങ്ങൾ, ഇംഗ്ലണ്ട് ഇന്നിറങ്ങും

ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി ഇക്വഡോര്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഇക്വഡോറിന്റെ വിജയം. ഇരട്ടഗോളുകളുമായി ഇക്വഡോര്‍ നായകന്‍ എന്നര്‍ വലന്‍സിയ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഖത്തറിന് അടിപതറുകയായിരുന്നു. ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ നേടിക്കൊണ്ട് ഖത്തറിനെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ ഇക്വഡോറിനായി. മത്സരത്തിന്റെ 16, 31 മിനിറ്റുകളിലായാണ് ഗോളുകള്‍ പിറന്നത്. മുന്നാം മിനിറ്റില്‍ തന്നെ വലന്‍സിയ ഖത്തര്‍ വലയിലേക്ക് ഒരുതവണ നിറയൊഴിച്ചെങ്കിലും ഓഫ് സൈഡായതിനാല്‍ ഈ ഗോള്‍ റഫറി അനുവദിച്ചിരുന്നില്ല.

ലാറ്റിനമേരിക്കന്‍ കരുത്തരായ ഇക്വഡോറിന് മുന്നില്‍ താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ഖത്തര്‍ വിയര്‍ക്കുന്ന കാഴ്ചയായിരുന്നു മത്സരത്തിലുടനീളം കണ്ടത്. ചുരുക്കം ചില മുന്നേറ്റങ്ങളൊഴിച്ചാല്‍ പ്രതീക്ഷ നല്‍കിയ നീക്കങ്ങള്‍ ഖത്തര്‍ താരങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായില്ല. ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ ആതിഥേയ രാജ്യം തോല്‍വി വഴങ്ങുന്നതും ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്.

ഖത്തറില്‍ ഇന്ന് മൂന്ന് മത്സരങ്ങളാണ് അരങ്ങേറുക. ഇന്ത്യന്‍ സമയം വൈകീട്ട് 6.30 ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഇറാനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30 ന് നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് സെനഗലിനെയും, രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ യു.എസ്.എ വെയില്‍സിനെയും നേരിടും.

Share this news

Leave a Reply

%d bloggers like this: