സൈബർ ആക്രമണത്തിൽ സ്വകാര്യ വിവരങ്ങൾ ചോർന്നവരെ കത്തിലൂടെ വിവരമറിയിക്കാനൊരുങ്ങി HSE

കഴിഞ്ഞ വര്‍ഷം ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യുട്ടീവ്(HSE) നെതിരായ സൈബര്‍ ആക്രമണത്തില്‍ വിവരങ്ങള്‍ ചോര്‍ന്നവരെ കത്തിലൂടെ വിമവരമറിയിക്കാനൊരുങ്ങി HSE. 113000 ആളുകളുടെ വിവരം ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് നിലവില്‍ HSE യുടെ കണക്ക്. ഇത്രയുമധികം ആളുകള്‍ക്ക് നേരിട്ട് പ്രത്യേകം ലെറ്ററുകള്‍ അയക്കുന്നതിന് മാസങ്ങള്‍ വേണ്ടിവരുമെന്നും HSE കണക്കുകൂട്ടൂന്നു. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവരില്‍ 94800 പേര്‍ രോഗികളും, 18200 പേര്‍ ആരോഗ്യമേഖലയിലെ ജീവനക്കാരുമായിരുന്നു.

ഓരോരുത്തരുടെയും ഏതൊക്കെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത് എന്ന് കൃത്യമായി ഈ കത്തുകളിലൂടെ അവരെ അറിയിക്കും. സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം HSE യുടെ ക്ഷമാപണവും കത്തില്‍ ഉള്‍പ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ആവശ്യക്കാര്‍ക്ക് ഹാക്കര്‍മാര്‍ അനധികൃതമായി ചോര്‍ത്തിയ ഡോക്യുമെന്റുകള്‍ കാണുന്നതിനും അവസരമുണ്ടെന്ന് HSE കത്തിലൂടെ അറിയിക്കും. HSE പോര്‍ട്ടല്‍ വഴിയോ, പോസ്റ്റ് വഴിയോ ആണ് ഇതിനുള്ള സൌകര്യമൊരുക്കുക.

2021 മെയ് മാസത്തിലായിരുന്നു HSE ക്കെതിരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായത്. രാജ്യത്തെ ആരോഗ്യമേഖലയെ ആകെ സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു ഈ ആക്രമണം. രോഗികളും, ജീവനക്കാരും അടക്കമുള്ളവരുടെ പേര്, അഡ്രസ്സ്, ഫോണ്‍ നമ്പറുകള്‍, ഇ.മെയില്‍ അഡ്രസ്സുകള്‍, ആരോഗ്യ വിവരങ്ങള്‍, രോഗികളുടെ പട്ടിക, വാകിസനേഷന്‍ വിവരങ്ങള്‍ എന്നിവയായിരുന്നു ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. എന്നാല്‍ ഡാര്‍ക്ക് വെബ്ബിലടക്കം നടത്തിയ പരിശോധനകളിലുടെ ഈ വിവരങ്ങള്‍ അനധികൃതമായി ഉപയോഗിക്കപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായി HSE അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: