അയര്‍ലന്‍ഡ് സ്വദേശിയുടെ പങ്കാളിയായ ലാത്‍വിയന്‍ യുവതി കേരളത്തില്‍ വച്ച് ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ഇരുപ്രതികള്‍ക്കെതിരെയും ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. 33 കാരിയായ Liga Skormane കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. ഇളവുകൾ പാടില്ലെന്നും കോടതി നിർദ്ദേശം നൽകി . ഇരുവരും 165000 രൂപ പിഴ കെട്ടിവയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ജീവപര്യന്തം തടവ് ജീവിതാവസാനം വരെയെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.
ഡബ്ലിനിലെ Swords സ്വദേശിയായ Andrew jordan ആണ് കൊല്ലപ്പെട്ട Liga യുട പങ്കാളി. കേരളത്തിലെ കേസന്വേഷണം ശരിയായ രീതിയിലല്ല എന്ന ആരോപണവുമായി Andrew ഉം Liga യുടെ സഹോദരിയും ഒരു ഘട്ടത്തില്‍ രംഗത്തുവന്നിരുന്നു.
2018 ഫെബ്രുവരി മാസത്തില്‍ പോത്തന്‍കോടിലെ ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ വിഷാദരോഗ ചികിത്സയ്ക്കായി എത്തിയതായിരുന്നു കൊല്ലപ്പെട്ട Liga Skormane. ഇവിടെ നിന്നും മാര്‍ച്ച് 14 ന് ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ കോവളം വാഴമുട്ടത്ത് വള്ളികള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഇവരുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു..
കോവളത്തെത്തിയ യുവതിയെ ഇവിടെ നിന്നും ലഹരി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പ്രതികള്‍ ചേര്‍ന്ന് ബലാത്സംഘം ചെയ്തു കൊലപ്പെടുത്തിയതായാണ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
വിധി പ്രസ്താവന സമയത്ത് നാടകീയ സംഭവങ്ങളായിരുന്നു കോടതിയില്‍ അരങ്ങേറിയത്. തങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്നും, തങ്ങളെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും പ്രതികള്‍ കോടതിയില്‍ വച്ച് വിളിച്ചുപറയുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും ഓടിപ്പോയിരുന്ന യോഗ അധ്യാപകനെക്കുറിച്ചും അന്വേഷണം വേണമെന്നടക്കം പ്രതികള്‍ കോടതിയില്‍ വിളിച്ചുപറഞ്ഞു. എന്നാല്‍ ഇവ കേട്ടശേഷം കോടതി വിധി പ്രസ്താവം ആരംഭിക്കുകയായിരുന്നു.