കേരളത്തിൽ വച്ച് ലാത്വിയൻ യുവതി കൊല്ലപ്പെട്ട കേസ് : യഥാർത്ഥ പ്രതികൾ നിയമത്തിന് മുന്നിൽ എത്തിയില്ലെന്ന് കൊല്ലപ്പെട്ട യുവതിയുടെ പങ്കാളി

കേരളത്തില്‍ വച്ച് ലാത്‍വിയന്‍ സ്വദേശിനി Liga Skromane ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നില്‍ എത്തിയിട്ടില്ലെന്ന ആരോപണവുമായി Liga യുടെ അയര്‍ലന്‍ഡുകാരനായ പങ്കാളി Andrew Jordan. ഇന്ത്യയിലെ നിയമസംവിധാനത്തില്‍ തനിക്ക് വിശ്വാസമില്ലായിരുന്നുവെന്ന് ഡബ്ലിന്‍ സ്വദേശിയായ Andrew പറഞ്ഞു. കേസിലെ രണ്ടു പ്രതികള്‍ക്കും ആജീവനാന്തം തടവുശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെയായിരുന്നു Andrew ന്റെ പ്രതികരണം.

കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കേസില്‍ നിന്നും ഊരിപ്പോരാന്‍ ത്രാണിയുള്ളവരാവാമെന്നും, അവിടെ കാര്യങ്ങള്‍ നടക്കുന്നത് അങ്ങിനെയാണെന്നും, കേരളത്തിലെ അന്വേഷണത്തെ കുറ്റപ്പെടുത്തിക്കൊണ്ട് Andrew പറഞ്ഞു. കേസില്‍ പ്രോസിക്യൂഷന്റെ വാദങ്ങളില്‍ ധാരാളം ലൂപ്‍ഹോളുകള്‍ ഉണ്ടായിരുന്നതായും, വിചാരണ എന്ന പേരില്‍ നടന്നത് വെറു നാടകമായിരുന്നു എന്നുമാണ് Andrew ന്റെ ആരോപണം.

2018 ഫെബ്രുവരി മാസത്തില്‍ പോത്തന്‍കോടിലെ ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ വിഷാദരോഗ ചികിത്സയ്ക്കായി എത്തിയതായിരുന്നു കൊല്ലപ്പെട്ട Liga Skormane. ഇവിടെ നിന്നും മാര്‍ച്ച് 14 ന് ഇവരെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ കോവളം വാഴമുട്ടത്ത് വള്ളികള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ ഇവരുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു..

കോവളത്തെത്തിയ യുവതിയെ ഇവിടെ നിന്നും ലഹരി നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പ്രതികള്‍ ചേര്‍ന്ന് ബലാത്സംഘം ചെയ്തു കൊലപ്പെടുത്തിയതായാണ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം വിധി പ്രസ്താവന സമയത്തും നാടകീയ സംഭവങ്ങളായിരുന്നു കോടതിയില്‍ അരങ്ങേറിയത്. തങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്നും, തങ്ങളെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും പ്രതികള്‍ കോടതിയില്‍ വച്ച് വിളിച്ചുപറയുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും ഓടിപ്പോയിരുന്ന യോഗ അധ്യാപകനെക്കുറിച്ചും അന്വേഷണം വേണമെന്നടക്കം പ്രതികള്‍ കോടതിയില്‍ വിളിച്ചുപറഞ്ഞു.

Share this news

Leave a Reply

%d bloggers like this: