ഇന്ത്യൻ വംശജനായ അജയ് ബംഗ ലോകബാങ്ക് (World Bank) പ്രസിഡന്റ് സ്ഥാനത്തേക്ക്. അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അജയ് ബാംഗയെ വേൾഡ് ബാങ്കിന്‍റെ തലപ്പത്തേക്ക് നോമിനേറ്റ് ചെയ്തതായി അറിയിച്ചു. നിലവിലെ പ്രസിഡന്‍റ് ഡേവിഡ് മൽപാസ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് പുതിയ നിയമനം.
പൂനെ സ്വദേശി അജയ് ബംഗ മാസ്റ്റർകാർഡിന്‍റെ സിഇഒ ആയിരുന്നു. നിലവിൽ ജനറൽ അറ്റ്ലാന്‍റിക്കിന്‍റെ വൈസ് ചെയർമാനാണ്. അജയ്പാൽ സിങ് ബംഗ എന്നതാണു മുഴുവൻ പേര്. 2016 ല്‍ പദ്മശ്രീ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
പൂനെയിൽ ജനിച്ച ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളെജിൽ നിന്നും ബിരുദവും, അഹമ്മദാബാദ് ഐഐഎമ്മിൽ നിന്നും എംബിഎയും പൂർത്തിയാക്കി. നെസ്ലേയിലായിരുന്നു കരിയറിന്‍റെ തുടക്കം. പിന്നീട് ഇന്ത്യയിലും മലേഷ്യയിലുമായി സിറ്റി ബാങ്കിൽ ജോലി ചെയ്തു. 1996-ലാണ് അമെരിക്കയിൽ എത്തുന്നത്. തുടർന്നു പതിമൂന്നു വർഷത്തോളം പെപ്സികോയിൽ. പെപ്സികോയുടെ ഇന്ത്യൻ ഓപ്പറേഷൻസ് സിഇഒ ആയി അദ്ദേഹം പ്രവര്‍ത്തിച്ചു.
2009ലാണ് അദ്ദേഹം മാസ്റ്റർകാർഡിന്‍റെ പ്രസിഡന്‍റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാകുന്നത്. അടുത്തവർഷം തന്നെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.