‘വാഗ്ദാനങ്ങൾ വെറും കടലാസിൽ മാത്രം’ ; അയർലൻഡ് സർക്കാർ വാഗ്ദാനം ചെയ്ത ആയിരം യൂറോ കോവിഡ് ബോണസ് ലഭിക്കാതെ 11200 ആരോഗ്യ ജീവനക്കാർ

കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പണയം വച്ചുകൊണ്ട് ആശുപത്രികളിലും കെയര്‍ഹോമുകളിലും സേവനമനുഷ്ടിച്ച പതിനൊന്നായിരത്തിലധികം ആരോഗ്യജീവനക്കാരോട് അയര്‍ലന്‍ഡ് സര്‍ക്കാരിന്റെ വിവേചനം. ഒരു വിഭാഗം HSE സ്റ്റാഫ് അല്ലാത്ത ഏജന്‍സി ജീവനക്കാരോടും. നഴ്സിങ് ഹോം ജീവിക്കാരോടുമാണ് അയര്‍ലന്‍ഡ് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നത്. സര്‍ക്കാര്‍ ഇവര്‍ക്കായി വാഗ്ദാനം ചെയ്ത ആയിരം യൂറോ കോവിഡ് -19 ബോണസിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെയും ഇവര്‍ക്ക് ഇത് ലഭിച്ചിട്ടില്ല. അതേസമയം അപേക്ഷ സമര്‍പ്പിച്ച HSE ജീവനക്കാര്‍ക്ക് ഈ തുക ഇതിനകം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് കാലത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്കുള്ള നന്ദി എന്ന നിലയിലായിരുന്നു ഈ ബോണസ് പ്രഖ്യാപിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ആരോഗ്യമന്ത്രി Stephen Donnelly ആയിരുന്നു ഇത് പ്രഖ്യാപിച്ചത്. ‍

ഏതൊക്ക വിഭാഗങ്ങള്‍ക്ക് ഈ തുക അനുവദിക്കണമെന്ന ആശയക്കുഴപ്പം ഫണ്ട് അനുവദിക്കുന്നതില്‍ ആദ്യഘട്ടത്തില്‍ കാലതാമസമുണ്ടാക്കിയിരുന്നു. ആകെ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ HSE ജീവനക്കാരും. section 38 ഗ്രൂപ്പിലുള്ളവരും ഉള്‍പ്പെടെ 141,712 പേര‍്ക്ക് ഇതിനകം ഫണ്ട് നല്‍കിയിട്ടുണ്ട്. HSE ഇതര വിഭാഗങ്ങളിലെ 48704 പേര്‍ക്കും ബോണസ് തുക അനുവദിച്ചു. എന്നാല്‍ ഈ വിഭാഗത്തിലെ 11200 അപേക്ഷകരുടെ കാര്യത്തില്‍ ഇനിയും നടപടിയുണ്ടായിട്ടില്ല.

HSE ഇതര വിഭാഗങ്ങളിലെ ജീവനക്കാരുടെ അപേക്ഷകള്‍ KOSI Corporation എന്ന ഒരു സ്ഥാപനമാണ് പരിഗണിക്കുന്നതെന്നാണ് ഈ വിഷയത്തല്‍ HSE നല്‍കുന്ന വിശദീകരണം. ബോണസ് എന്ന് അനുവദിക്കും എന്നത് സംബന്ധിച്ച് ഒരു അന്തിമ തീയ്യതി പറയാന്‍ കഴിയില്ലെന്നും, അപേക്ഷകള്‍ പരിഗണിച്ചുവരികയാണെന്നും HSE വക്താവ് പറഞ്ഞു.

പരിഗണിക്കപ്പെടാത്ത അപേക്ഷകരില്‍ ഡബ്ലിന്‍ സ്വദേശിയയായ ഏജന്‍സി നഴ്സ് 63 വയസ്സുകാരിയായ Helen Murphy യും ഉള്‍പ്പെടും. കോവിഡ് കാലത്ത് രണ്ട് യൂണിറ്റുകളില്‍ നഴ്സ് ഓണ്‍ കോള്‍ ആയി സേവനമനുഷ്ടിച്ച വനിതയാണ് ഇവര്‍.

2020 മാര്‍ച്ച് 1 നും 2021 മാര്‍ച്ച് 30 ഇടയിലുള്ള കാലയളവില്‍ കോവിഡ് കേന്ദ്രങ്ങളിലും മറ്റും ചുരുങ്ങിയത് 135 മണിക്കൂറെങ്കിലും സേവനം നടത്തിയവര്‍ക്കാണ് ബോണസിന് അര്‍ഹതയുള്ളത്. നിലവില്‍ ലഭ്യമായ രേഖകള്‍ പ്രകാരം Helen Murphy 135 മണിക്കൂറിലധികം സമയം ജോലി ചെയ്തിട്ടുണ്ട്.

വിഷയത്തില്‍ എത്രയും പെട്ടെന്ന് ഇടപെടല്‍ ഉണ്ടാവണമെന്ന് Sinn Féin തൊഴിലവകാശ വക്താവ് Louise O’Reilly ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: