അയർലണ്ടിലെ Proportional Representation വോട്ടിങ് സംവിധാനം എന്ത്? ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെ?

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടേതിന് സമാനമായി ജനാധിപത്യസംവിധാനം തന്നെയാണ് അയര്‍ലണ്ടില്‍ നിലനില്‍ക്കുന്നതെങ്കിലും, ഇവിടുത്തെ വോട്ടിങ് രീതിയില്‍ കാര്യമായ വ്യത്യാസം ഉണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം വോട്ട് ലഭിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി വിജയിയാകുന്ന രീതിയാണ് നിലനില്‍ക്കുന്നതെങ്കില്‍, അയര്‍ലണ്ടിലെ വോട്ടിങ് proportional representation with a single transferrable vote (PR–STV അല്ലെങ്കില്‍ PR)രീതിയിലാണ് നടത്തപ്പെടുന്നത്.

അതായത് ബാലറ്റ് പേപ്പറില്‍ ഉള്ള ഓരോ സ്ഥാനാര്‍ത്ഥിക്കും 1, 2, 3 എന്നിങ്ങനെ മുന്‍ഗണന അനുസരിച്ച് വോട്ട് രേഖപ്പെടുത്താം. വിജയിയാകണമെന്ന് നിങ്ങള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് 1 അല്ലെങ്കില്‍ One എന്ന് വോട്ട് ചെയ്യാം. പ്രസ്തുത സ്ഥാനാര്‍ത്ഥി കഴിഞ്ഞാല്‍ രണ്ടാമത് നിങ്ങള്‍ വിജയം ആഗ്രഹിക്കുന്നയാള്‍ക്ക് 2 എന്നും, ശേഷമുള്ളവയ്ക്ക് 3 മുതലുള്ള നമ്പറുകളും വോട്ടായി രേഖപ്പെടുത്താവുന്നതാണ്. പ്രിഫറന്‍സ് വോട്ട് എന്നും ഇതിന് പറയുന്നു.

ഈ രീതി പ്രകാരം ഒരു മണ്ഡലത്തില്‍ ഒരു ജനപ്രതിനിധിക്ക് പകരം വിവിധ പാര്‍ട്ടികളുടെ (പാര്‍ട്ടിയില്ലാത്ത സ്വതന്ത്രരും) പ്രതിനിധികള്‍ ഉണ്ടാകും. ഓരോ മണ്ഡലത്തിലെ ജനപ്രതിനിധി സീറ്റുകളുടെ എണ്ണമനുസരിച്ചാണ് ഇത്. മണ്ഡലത്തിലെ ജനങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങളെ മാനിക്കുന്നതാണ് ഈ രീതി എന്നതാണ് proportional representation-ന്റെ പ്രത്യേകത.

അതേസമയം നിങ്ങള്‍ ഒരാള്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുള്ളൂവെങ്കില്‍ ആ വോട്ടിങ് 1 എന്ന് രേഖപ്പെടുത്തിയ ശേഷം മറ്റെല്ലാവരെയും വോട്ട് ചെയ്യാതെ വിടാവുന്നതുമാണ്.

ഇതില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്താണെന്നു വച്ചാല്‍, അഥവാ നിങ്ങള്‍ ഒന്നാമത്തെ ചോയ്‌സ് ആയി വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥി പുറത്താക്കപ്പെടുകയോ, അധിക വോട്ടിന് വിജയിക്കുകയോ ചെയ്താല്‍, നിങ്ങള്‍ രണ്ടാമതായി മുന്‍ഗണന നല്‍കിയ സ്ഥാനാര്‍ത്ഥിക്കാകും നിങ്ങളുടെ വോട്ട് പോകുക. രണ്ടാമത് ഒരു ചോയ്‌സ് വോട്ടിങ് ചെയ്യുന്ന പക്ഷം ഇതിനായി റിട്ടേണിങ് ഓഫിസറെ ചുമതലപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.

അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ്, പ്രാദേശിക തെരഞ്ഞെടുപ്പുകള്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകള്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുതലായവയ്‌ക്കെല്ലാം proportional representation രീതിയാണ് ഉപയോഗിക്കുന്നത്.

വോട്ട് രേഖപ്പെടുത്തുന്നത് എങ്ങനെ?

വോട്ടെടുപ്പ് ദിവസം പോളിങ് സ്‌റ്റേഷനിലെത്തുന്ന നിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളടങ്ങിയ ഒരു സ്റ്റാംപ്ഡ് ബാലറ്റ് പേപ്പര്‍ ലഭിക്കും. ഈ സമയം നിങ്ങളുടെ ഐഡി അല്ലെങ്കില്‍ പോളിങ് കാര്‍ഡ് റിട്ടേണിങ് ഓഫിസറെ കാണിക്കേണ്ടി വരും.

സ്ഥാനാര്‍ത്ഥികളുടെ പേര് ആല്‍ഫബറ്റിക്കല്‍ ഓര്‍ഡറില്‍ ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയിരിക്കും. ഒപ്പം അവരുടെ ചിത്രവും, പാര്‍ട്ടിയുടെ പേര് ഉണ്ടെങ്കില്‍ അതും, ചിഹ്നം ഉണ്ടെങ്കില്‍ അതും കാണാം.

നിങ്ങള്‍ വിജയിക്കണമെന്ന് ഏറ്റവുമധികം കരുതുന്ന സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള കോളത്തില്‍ 1 അല്ലെങ്കില്‍ One എന്നും, തുടര്‍ന്നുള്ള ചോയ്‌സുകള്‍ക്ക് 2 മുതല്‍ അങ്ങോട്ടും വോട്ട് രേഖപ്പെടുത്താം. എന്നാല്‍ കോളത്തില്‍ നമ്പറിന് പകരം X എന്ന് രേഖപ്പെടുത്തുകയോ, ടിക്ക് മാര്‍ക്ക് ചെയ്യുകയോ അരുത്. ഒരാള്‍ക്ക് മാത്രമായോ, ഇഷ്ടമുള്ളത്രയും ആളുകള്‍ക്കോ വോട്ട് രേഖപ്പെടുത്താന്‍ നിങ്ങള്‍ക്ക് അധികാരമുണ്ട്.

വോട്ട് രേഖപ്പെടുത്താന്‍ ആവശ്യമായ പെന്‍സില്‍ പോളിങ് സ്‌റ്റേഷനില്‍ വച്ച് നല്‍കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് സ്വന്തം പേനയോ, പെന്‍സിലോ കൊണ്ടുവരാവുന്നതുമാണ്.

രഹസ്യ രീതിയിലാണ് വോട്ട് രേഖപ്പെടുത്തുക. ശേഷം ബാലറ്റ് പേപ്പര്‍ മടക്കി ബോക്‌സില്‍ നിക്ഷേപിക്കുക.

അഥവാ ബാലറ്റ് പേപ്പറില്‍ നിങ്ങള്‍ എന്തെങ്കിലും തെറ്റ് വരുത്തിയതായി തോന്നിയാല്‍, മറ്റൊരു ബാലറ്റ് പേപ്പര്‍ ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ ബോക്‌സില്‍ നിക്ഷേപിച്ച് കഴിഞ്ഞാല്‍ വേറെ പേപ്പര്‍ ലഭിക്കില്ല. മാത്രമല്ല, വേറെ പേപ്പര്‍ നല്‍കണോ എന്നത് റിട്ടേണിങ് ഓഫിസറുടെ സ്വതന്ത്രമായ തീരുമാനവുമാണ്.

വോട്ട് അസാധുവാകുന്നത് എപ്പോള്‍?

കൗണ്ട് ചെയ്യാന്‍ സാധിക്കാത്ത ബാലറ്റ് പേപ്പറുകള്‍ ‘spoiled votes’ അഥവാ അസാധു ആയാണ് കണക്കാക്കുക. താഴെ പറയുന്ന സാഹചര്യങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ വോട്ടായി എണ്ണപ്പെടാതെ പോകും:

  1. വോട്ട് രേഖപ്പെടുത്താത്ത ബാലറ്റ് പേപ്പര്‍
  2. നമ്പറിന് പകരം സ്ഥാനാര്‍ത്ഥികളുടെ കോളത്തിന് നേരെ ടിക്ക്, X മാര്‍ക്ക് മുതലായ രേഖപ്പെടുത്തിയാല്‍
  3. ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയ നമ്പറുകള്‍ വായിക്കാന്‍ സാധിക്കാതിരിക്കുക
  4. ഒരു സ്ഥാനാര്‍ത്ഥിക്കും 1 അല്ലെങ്കില്‍ One എന്ന വോട്ട് നല്‍കാതിരിക്കുക
  5. ബാലറ്റ് പേപ്പര്‍ റിട്ടേണിങ് ഓഫിസര്‍ സ്റ്റാംപ് ചെയ്യാതിരിക്കുക
  6. ബാലറ്റ് പേപ്പറില്‍ വോട്ടര്‍ പേര് എഴുതുകയോ, മറ്റേതെങ്കിലും തരത്തില്‍ വ്യക്തിത്വം വെളിപ്പെടുത്തുകയോ ചെയ്യുക
  7. മുന്‍ഗണനാ ക്രമത്തില്‍ നല്‍കിയ നമ്പറുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക (ഉദാ: രണ്ട് സ്ഥാനാര്‍ത്ഥികളുടെ നേര്‍ക്ക് 3 എന്ന് രേഖപ്പെടുത്തുക)
  8. പ്രതിഷേധത്തിന്റെ ഭാഗമായി വോട്ടര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിക്കുക

Proportional Representation (PR) രീതിയില്‍ വോട്ട് എണ്ണപ്പെടുന്നത് എങ്ങനെ?

വോട്ടെടുപ്പിന് ശേഷം ബാലറ്റ് ബോക്‌സുകള്‍ ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിക്കും. വോട്ടിങ് ദിവസത്തിന് ശേഷമുള്ള തൊട്ടടുത്ത ദിവസം രാവിലെ 9 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഓരോ ബാലറ്റ് ബോക്‌സും പ്രത്യേകമായി തുറന്ന ശേഷമാണ് വോട്ട് എണ്ണുക.

ഓരോ ബാലറ്റ് പേപ്പറിലും ഏത് സ്ഥാനാര്‍ത്ഥിക്കാണോ ആദ്യ ചോയ്‌സ് എന്നതനുസരിച്ച് അവ തരംതിരിക്കും. അസാധുവായ പേപ്പറുകള്‍ മാറ്റുകയും ചെയ്യും.

തുടര്‍ന്ന് പല റൗണ്ടുകളിലായ വോട്ടെണ്ണല്‍ നടക്കും. ഓരോ റൗണ്ടും കഴിയുന്നതനുസരിച്ച് മുന്‍ഗണന കണക്കാക്കി ക്വാട്ട തികയുന്നതനുസരിച്ച് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെടുകയോ, പുറത്താക്കപ്പെടുകയോ ചെയ്യും. മണ്ഡലത്തിലെ എല്ലാ സീറ്റുകളും ഫില്‍ ആകും വരെ എണ്ണല്‍ തുടരും.

എന്താണ് ക്വാട്ട?

ഓരോ മണ്ഡലത്തിലെയും ക്വാട്ട തികഞ്ഞാല്‍ മാത്രമേ സ്ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിക്കുകയുള്ളൂ. ഒരു മണ്ഡലത്തിലെ ആകെ രേഖപ്പെടുത്തിയ സാധുവായ വോട്ടുകളുടെ എണ്ണത്തെ, ആ മണ്ഡലത്തിലെ ആകെ സീറ്റുകളുടെ എണ്ണത്തോടൊപ്പം, 1 കൂടി കൂട്ടിയ ശേഷം ഹരണം നടത്തി, ശേഷം 1 കൂട്ടിയാണ് വോട്ടിങ് ക്വാട്ട തീരുമാനിക്കുന്നത്.

ഉദാ: ഒരു മണ്ഡലത്തില്‍ ആകെ രേഖപ്പെടുത്തിയ സാധുവായ വോട്ടുകള്‍ 25,000 ആണെന്നിരിക്കട്ടെ. മണ്ഡലത്തിന് അനുവദിച്ചിരിക്കുന്ന ആകെ സീറ്റുകള്‍ 4-ഉം ആണെന്നിരിക്കട്ടെ. അപ്പോള്‍ 4+1 അതായത് 5 എന്ന സംഖ്യകൊണ്ട്, 25,000-ത്തെ ഹരിച്ച് കിട്ടുന്ന 5,000-നോട് 1 കൂട്ടിയാല്‍ കിട്ടുന്ന 5,001 ആണ് ക്വാട്ട. കുറഞ്ഞത് 5,001 വോട്ട് ലഭിക്കുന്നവര്‍ മാത്രമാണ് ആ മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെടുക. അല്ലാത്തവര്‍ പുറത്താക്കപ്പെടും. ക്വാട്ട തികയ്ക്കുന്നതനുസരിച്ച് സീറ്റുകള്‍ ഫില്‍ ആയി വരും.

വോട്ടെണ്ണലിന് ശേഷം മറ്റ് സ്ഥാനാര്‍ത്ഥികളെല്ലാം വിജയിക്കുകയോ, ബാക്കിയുള്ളവര്‍ പുറത്താക്കപ്പെടുകയോ ചെയ്യുകയും, ഒരു സീറ്റ് മാത്രം ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന സ്ഥിതി വന്നാല്‍ മാത്രം ക്വാട്ട തികയാതെ പിന്നീട് ഏറ്റവുമധികം വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥിയെ ആ സീറ്റില്‍ വിജയിയായി പ്രഖ്യാപിക്കും.

എന്താണ് സര്‍പ്ലസ് വോട്ട്?

ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ടെണ്ണലില്‍ ക്വാട്ടയ്ക്ക് മുകളില്‍ വോട്ട് ലഭിച്ചാല്‍ അതിനെയാണ് സര്‍പ്ലസ് വോട്ട് എന്ന് പറയുന്നത് (മുകളിലെ ഉദാഹരണത്തില്‍ 5001-ന് മുകളില്‍ കിട്ടുന്നതെല്ലാം സര്‍പ്ലസ് വോട്ട് ആണ്). ഈ സാഹചര്യത്തില്‍ പ്രസ്തുത സ്ഥാനാര്‍ത്ഥിയെ വിജയികളിലൊരാളായി പ്രഖ്യാപിക്കും. ശേഷം ഈ സര്‍പ്ലസ് ബാലറ്റുകളില്‍ രണ്ടാമത്തെ ചോയ്‌സ് ആയ സ്ഥാനാര്‍ത്ഥിക്കാകും ആ ബാലറ്റുകളിലെ വോട്ട് ലഭിക്കുക. രണ്ടാമത്തെ ചോയ്‌സ് ആയ സ്ഥാനാര്‍ത്ഥിയും ക്വാട്ട തികച്ചാലോ, ക്വാട്ട തികയ്ക്കാതെ പുറത്തായാലോ പിന്നീടത് 3, 4 എന്നിങ്ങനെ ചോയ്‌സുകളില്‍ തുടരും.

സ്ഥാനാര്‍ത്ഥികള്‍ പുറത്താക്കപ്പെടുന്നത് എങ്ങനെ?

ആദ്യ റൗണ്ട് വോട്ടെണ്ണലിന് ശേഷം ആരും ക്വാട്ട തികയ്ക്കാതെ വന്നാല്‍, ഏറ്റവും കുറവ് വോട്ട് ലഭിച്ചയാള്‍ പുറത്താക്കപ്പെടും. അയാള്‍ക്ക് ലഭിച്ച വോട്ടിങ് ബാലറ്റുകള്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ വീതം വയ്ക്കുകയും ചെയ്യും. വോട്ടെണ്ണലില്‍ ഒന്നോ, അതിലധികമോ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കില്ലെന്ന് ഉറപ്പാകുകയും, കെട്ടിവച്ച പണം നഷ്ടപ്പെടുമെന്ന് വ്യക്തമാകുകയും ചെയ്താല്‍, അവരെല്ലാം പുറത്താക്കപ്പെടും.

കെട്ടിവച്ച പണം

തെരഞ്ഞെടുപ്പിന് മത്സരിക്കാനായി അടയ്ക്കുന്ന പണം ആണ് കെട്ടിവച്ച പണം എന്ന് അറിയപ്പെടുന്നത്. സ്ഥാനാര്‍ത്ഥി വിജയിക്കുകയോ, തോറ്റാലും ക്വാട്ടയുടെ നാലില്‍ ഒന്ന് വോട്ടില്‍ അധികമെങ്കിലും നേടുകയോ ചെയ്താല്‍ ഈ പണം തിരികെ ലഭിക്കും (8,700 യൂറോ വരെ).

വീണ്ടുമുള്ള വോട്ടെണ്ണല്‍

എണ്ണുന്നതില്‍ തെറ്റ് സംശയിച്ച് ഒരു സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടാലോ, വീണ്ടും എണ്ണണമെന്ന് റിട്ടേണിങ് ഓഫിസര്‍ക്ക് തോന്നിയാലോ വോട്ടെണ്ണല്‍ വീണ്ടും നടത്തപ്പെടും. ഏതെങ്കിലും ഒരു റൗണ്ട് അല്ലെങ്കില്‍ പ്രത്യേക കൗണ്ട് വീണ്ടും എണ്ണുകയാണ് പൊതുവെ ചെയ്യുക. എന്നാല്‍ തെറ്റിയതായി തോന്നിയാല്‍ ഇതുവരെ എണ്ണിയ എല്ലാ വോട്ടുകളും വീണ്ടും എണ്ണാവുന്നതുമാണ്.

അതേസമയം ഫലപ്രഖ്യാപനം നടത്തിയ ശേഷം വീണ്ടും വോട്ടെണ്ണല്‍ നടത്തണമെങ്കില്‍ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് ലഭിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.housing.gov.ie/sites/default/files/publications/files/pr-stv_guide.pdf

Adv. Jithin Ram

Mob: 089 211 3987

Louis Kennedy Solicitors

Email: info@louiskennedysolicitors.ie

കടപ്പാട്: അഡ്വ. ജയ തറയിൽ, ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്

Share this news

Leave a Reply

%d bloggers like this: