അയർലണ്ടിലെ മീസിൽസ് വാക്സിൻ പദ്ധതിക്ക് തിരിച്ചടിയായത് വാക്സിൻ ഓട്ടിസത്തിന് കാരണമാകുമെന്ന വ്യാജപ്രചരണം

അയര്‍ലണ്ടില്‍ മീസില്‍സ് പടരുന്നത് തടയുന്നതില്‍ തിരിച്ചടിയായത് വാക്‌സിനും, ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത. മീസില്‍സിനെ പ്രതിരോധിക്കാനായി എടുക്കുന്ന എംഎംആര്‍ വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് വ്യാജവാര്‍ത്ത പരന്നത് കാരണം പലരും വാക്‌സിന്‍ എടുക്കാന്‍ മടി കാണച്ചതായി ആരോഗ്യകുപ്പ് അധികൃതര്‍, ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ എടുക്കാത്തത് കാരണം രാജ്യത്തെ 18-19 പ്രായക്കാരായവരില്‍ അഞ്ചില്‍ ഒന്ന് പേരും പ്രതിരോധമില്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചെറിയ പ്രായക്കാരായ ആണ്‍കുട്ടികളിലാണ് ഓട്ടിസം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. മീസില്‍സ് വാക്‌സിന്‍ എടുത്താല്‍ ഓട്ടിസം വരുമെന്ന പ്രചരണം കാരണം പല രക്ഷിതാക്കളും ചെറുപ്പത്തില്‍ മക്കളെ വാക്‌സിന്‍ എടുപ്പിക്കാതിരിക്കുകയും, ഇവര്‍ വളര്‍ന്നുവരുന്നതോടെ പ്രതിരോധമില്ലാത്തവരായി മാറുകയും ചെയ്യുന്നു.

അതേസമയം രാജ്യത്ത് മീസില്‍സ് വാക്‌സിന്‍ എടുക്കാത്തവരായി എത്ര പേരുണ്ടെന്ന് കൃത്യമായി പറയാനുള്ള ഡാറ്റ ലഭ്യമല്ലെന്നും അധികൃതര്‍ പറയുന്നു. വിദേശത്ത് നിന്നും എത്തിയിട്ടുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം ഉള്ളവരുടെ മീസില്‍സ് പ്രതിരോധശേഷിയെ പറ്റി ആരോഗ്യവകുപ്പിന് കൃത്യമായ ധാരണ ഇല്ല. എങ്കിലും അയര്‍ലണ്ടിലെ മീസില്‍സ് എംഎംആര്‍ വാക്‌സിന്‍ എടുത്തവരുടെ എണ്ണം 90 ശതമാനത്തിലും താഴെയാണെന്നും, ഇത് രോഗം പടരുന്നതിന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രദേശികമായി ചിലയിടങ്ങളില്‍ 77% പേര്‍ മാത്രം വാക്‌സിന്‍ എടുത്ത സാഹചര്യവുമുണ്ട്.

യുകെ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മീസില്‍സ് പടര്‍ന്നുപിടിച്ചതിന് പിന്നാലെ അയര്‍ലണ്ടിലും 47 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 24 വയസ് വരെ പ്രായമുള്ള എല്ലാവരെയും വാക്‌സിന്‍ എടുപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോര്‍ട്ട് പ്രത്യേകം പറയുന്നു.

Share this news

Leave a Reply

%d bloggers like this: