യുഎസിൽ ആകാശത്ത് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർ മരിച്ചു. സൈന്യത്തിൻ്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. വാഷിങ്ടണ്‍ നാഷണല്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയിൽനിന്നു 18 മൃതദേഹങ്ങൾ കരയിൽ എത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
60 യാത്രക്കാരും 4 ജോലിക്കാരുമുള്ള വിമാനവും 3 പേരുള്ള സൈനിക ഹെലികോപ്റ്ററുമാണു കൂട്ടിയിടിച്ചത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.അപകടത്തിൽ ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ല എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് വിമാനാപകടം ഉണ്ടായത്.
അപകടം ഉണ്ടായ ഉടൻ തന്നെ അധികൃതർ എയർപോർട്ട് അടയ്ക്കുകയും, വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.