ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ യുഎസിൽ; ലക്ഷ്യം വ്യാപാരബന്ധം ബന്ധം മെച്ചപ്പെടുത്തൽ

സെന്റ് പാട്രിക്‌സ് ഡേ പ്രമാണിച്ചുള്ള പതിവ് സന്ദര്‍ശനത്തിനായി ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ യുഎസിലെത്തി. അഞ്ച് ദിവസം നീളുന്ന സന്ദര്‍ശനപരിപാടിക്കായി എത്തിയ മാര്‍ട്ടിന്‍ ടെക്‌സാസിലെ ഓസ്റ്റിനിലാണ് വിമാനമിറങ്ങിയത്. പതിറ്റാണ്ടുകളായി നടന്നുവരുന്ന ചടങ്ങ് പ്രകാരമാണ് സെന്റ് പാട്രിക്‌സ് ഡേ സമയത്ത് അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിമാര്‍ യുഎസ് സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 17-നാണ് സെന്റ് പാട്രിക്‌സ് ഡേ.

അതേസമയം യുഎസിന്റെ പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കയും, യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാരയുദ്ധവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്റെ യുഎസ് സന്ദര്‍ശനം എന്നത് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

മാര്‍ട്ടിനൊപ്പം ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും വേറെ ആറ് മന്ത്രിമാരും കൂടി ഈ സന്ദര്‍ശനത്തില്‍ ചേരും എന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാനപ്പെട്ട ചര്‍ച്ചകള്‍ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് മന്ത്രിമാര്‍ മാത്രമായിരുന്നു സെന്റ് പാട്രിക്‌സ് ഡേയുടെ ഭാഗമായി യുഎസ് സന്ദര്‍ശിച്ചിരുന്നത്.

ബിസിനസ് ചെയ്യാന്‍ മികച്ച ഇടമാണ് അയര്‍ലണ്ട് എന്ന സന്ദേശമാണ് ഇത്തവണത്തെ സന്ദര്‍ശനത്തില്‍ മന്ത്രിമാര്‍ അമേരിക്കയ്ക്ക് നല്‍കാനുദ്ദേശിക്കുന്നത്. ഓസ്റ്റിനില്‍ ഒന്നര ദിവസം വിശ്രമിച്ച ശേഷമാണ് പ്രധാനമന്ത്രി മാര്‍ട്ടിന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാനായി വാഷിങ്ടണിലേയ്ക്ക് തിരിക്കുക.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW
Share this news

Discussion