പൊതുവഴിയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ സച്ചിന്‍ ദേവ് എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം സൃഷ്ടിക്കല്‍ തുടങ്ങി ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കാറിലെ യാത്രക്കാരായിരുന്ന ബന്ധുക്കളാണ് മറ്റ് പ്രതികള്‍.
അപകടകരമായ രീതിയില്‍ ബസ് ഓടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ബസ് ഡ്രൈവറായ യദു അസഭ്യം പറഞ്ഞെന്ന് കാട്ടി ആര്യയാണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് യദുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബസ് തടഞ്ഞതിന്റെ പേരില്‍ യദു നല്‍കിയ പരാതിയില്‍ കേസ് എടുത്തതുമില്ല. ഇതോടെ സംഭവം വലിയ വിവാദമായിരുന്നു.
കേസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും.
അതേസമയം മറ്റൊരു സംഭവത്തില്‍ യദു മോശമായി സംസാരിച്ചെന്ന് കാട്ടി നടിയായ റോഷ്‌നയും രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ കുന്നംകുളത്ത് വച്ച് യദു ഓടിച്ച ബസ് തന്റെ കാറിനെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ കടന്നുപോയത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് യദു നടുറോഡില്‍ വച്ച് മോശമായ ഭാഷയില്‍ സംസാരിച്ചുവെന്നാണ് പരാതി. കെഎസ്ആര്‍ടിസി ഈ പരാതി അന്വേഷിക്കുകയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW




Discussion