അയർലണ്ടിലെ സെക്കൻഡ് ഹാൻഡ് വീടുകളുടെ എണ്ണം വെറും 12,477; 10 വർഷത്തിനിടെ വന്ന കുറവ് 50%

By Rose Malayalam Desk

അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ എണ്ണത്തില്‍ നാടകീയമായ വീഴ്ച. രാജ്യമെമ്പാടുമായി ജൂലൈ മാസത്തില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ എണ്ണം വെറും 12,477 എണ്ണം മാത്രമായിരുന്നുവെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ MyHome.ie-യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 10 വര്‍ഷത്തിനിടെ 50% ആണ് കുറവ് വന്നിരിക്കുന്നത് എന്നത് രാജ്യത്തെ ഭവനമേഖലയുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതാണ്.

2014 ജൂലൈ മാസത്തില്‍ 24,750 സെക്കന്‍ഡ് ഹാന്‍ഡ് വീടുകളായിരുന്നു അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നത്. ഒരു പതിറ്റാണ്ടിനു ശേഷം അത് പകുതിയായി കുറഞ്ഞത് അത്യന്തം നാടകീയമാണെന്ന് MyHome.ie മാനേജിങ് ഡയറക്ടറായ Joanne Geary പറഞ്ഞു. വിപണിയില്‍ വീടുകള്‍ക്ക് വളരെ ഡിമാന്‍ഡ് ഉള്ളപ്പോള്‍ തന്നെ ഇത്തരത്തില്‍ ലഭ്യത വളരെ കുറഞ്ഞിരിക്കുന്നത് പ്രശ്‌നം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതാണ്.

രാജ്യത്ത് സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ ഏറ്റവും കുറവുള്ളത് Munster പ്രദേശത്താണ്. ഒരു പതിറ്റാണ്ടിനിടെ 61% ആണ് ഇവിടെ വീടുകള്‍ കുറഞ്ഞത്. ഡബ്ലിനില്‍ 10 വര്‍ഷത്തിനിടെ ഉണ്ടായ കുറവ് 19% ആണ്. Connacht-ല്‍ 59 ശതമാനവും, Leinster-ല്‍ 36 ശതമാനവും കുറവ് സംഭവിച്ചു.

2016 മുതല്‍ ഓരോ വര്‍ഷവും രാജ്യത്തെ ജനസംഖ്യ ശരാശരി 65,000 വീതം ഉയര്‍ന്നു എന്ന CSO കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍, സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ ഈ ലഭ്യതക്കുറവ് വളരെ ആശങ്കപ്പെടുത്തുന്നതാണെന്നും Geary അഭിപ്രായപ്പെട്ടു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW