അയർലണ്ടിൽ ഗാർഹിക പീഢനങ്ങൾ കുതിച്ചുയരുന്നു; ദിവസേന ലഭിക്കുന്നത് 130 പരാതികൾ

By Rose Malayalam Desk

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ അയര്‍ലണ്ടില്‍ ദിവസേന ശരാശരി 130 പേര്‍ വീതം ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് ഗാര്‍ഡയെ വിളിച്ചതായി റിപ്പോര്‍ട്ട്. നീതിന്യായവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 2024 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗാര്‍ഹികപീഢനവുമായി ബന്ധപ്പെട്ട് 11,675 സംഭവങ്ങളാണ് ഗാര്‍ഡയ്ക്ക് മുന്നിലെത്തിയത്. ഇത് തുടര്‍ന്നാല്‍ രാജ്യത്ത് ഏറ്റവുമധികം ഗാര്‍ഹികപീഢനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷമായി 2024 മാറിയേക്കും. 2023-ല്‍ ആകെ 46,539 പരാതികളാണ് ലഭിച്ചത്.

2014-നെ അപേക്ഷിച്ച് പരാതികള്‍ മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത്. 2014-ല്‍ ആകെ ലഭിച്ച പരാതികള്‍ 14,264 ആയിരുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളായി ഓരോ വര്‍ഷവും പരാതികള്‍ വര്‍ദ്ധിക്കുന്ന സ്ഥിതിയുമാണ്.

അതേസമയം 2023-ല്‍ ലഭിച്ച പരാതികളില്‍ മൂന്നില്‍ ഒന്നും ലഭിച്ചത് ഡബ്ലിനില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ തന്നെ 4,582 പരാതികള്‍ ലഭിച്ച ഡബ്ലിന്‍ വെസ്റ്റാണ് ഒന്നാമത്. 4,104 പരാതികള്‍ ഗാര്‍ഡയ്ക്ക് ലഭിച്ച ഡബ്ലിന്‍ നോര്‍ത്ത് ആണ് രണ്ടാമത്.

തലസ്ഥാനത്തിന് പുറത്ത് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് Louth, Cavan, Monaghan എന്നിവിടങ്ങളിലാണ്- ഓരോയിടത്തും 3,077 പരാതികള്‍ വീതമാണ് ഗാര്‍ഡയ്ക്ക് മുന്നിലെത്തിയത്. 611 പരാതികള്‍ ലഭിച്ച കോര്‍ക്ക് വെസ്റ്റ് ഗാര്‍ഹികപീഢന പരാതി ഏറ്റവും കുറവായ പ്രദേശം. ഇവിടെ ജനസംഖ്യയും കുറവാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഗാര്‍ഹികപീഢനം അനുഭവിക്കുന്നവര്‍ക്ക് പരാതിപ്പെടാം:

Women’s Aid (24-hour freephone helpline – 1800-341 900
email – helpline@womensaid.ie
Men’s Aid Ireland confidential helpline – 01-554 3811
email- hello@mensaid.ie

Safe Ireland- http://safeireland.ie/get-help/where-to-find-help/

അടിയന്തരസഹായത്തിന്- 999, 112

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW