അയർലണ്ടിൽ തുടർച്ചയായി ഒമ്പതാം മാസവും വീടുകൾക്ക് വില കൂടി; ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് ലഭിക്കുക ലോങ്‌ഫോർഡിൽ

By Rose Malayalam Desk

2024 മെയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ വീടുകള്‍ക്ക് 8.2% വില വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഡബ്ലിനിലെ മാത്രം കാര്യമെടുത്താല്‍ 8.6 ശതമാനവും, ഡബ്ലിന് പുറത്ത് 7.8 ശതമാനവുമാണ് വര്‍ദ്ധന.

മെയ് മാസത്തില്‍ 3,997 വീടുകളായിരുന്നു വിപണിയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നത്. അതേസമയം 2023 മെയ് മാസത്തില്‍ 4,435 എണ്ണം ഉണ്ടായിരുന്നു. ഒരു വര്‍ഷത്തിനിടെ 9.9% ആണ് ഇതിലെ കുറവ്.

രാജ്യത്ത് മെയ് വരെയുള്ള 12 മാസത്തിനിടെ ഒരു വീടിന് നല്‍കേണ്ട ശരാശരി വില 335,000 യൂറോ ആയിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏറ്റവും കുറവ് ശരാശരി വിലയുണ്ടായിരുന്നത് ലോങ്‌ഫോര്‍ഡിലാണ്- 169,000 യൂറോ. ഏറ്റവും കൂടിയ ശരാശരി വില Dún Laoghaire-Rathdown-ലും- 626,000 യൂറോ.

തുടര്‍ച്ചയായി ഒമ്പതാം മാസവും രാജ്യത്തെ ഭവനവില ഉയര്‍ന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഐറിഷ് മോര്‍ട്ട്‌ഗേജ് അഡൈ്വസേഴ്‌സ് (IMA) ചെയര്‍പേഴ്‌സണ്‍ ട്രെവര്‍ ഗ്രാന്റ് പ്രതികരിച്ചു. ആദ്യമായി വീട് വാങ്ങാനിരിക്കുന്ന നിരവധി പേര്‍ക്ക് നിരാശ പകരുന്ന വാര്‍ത്തയാണിത്. ഡിമാന്‍ഡിന് അനുസരിച്ച് ലഭ്യത ഇല്ലാത്തത് തന്നെയാണ് ഭവനവില മേലോട്ട് പോകുന്നതിന് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ESRI-യുടെ റിപ്പോര്‍ട്ട് പ്രകാരം നിലവിലെ പ്രതിസന്ധി മറിടകടക്കാന്‍ രാജ്യത്ത് വര്‍ഷം തോറും 53,000 വീടുകളാണ് നിര്‍മ്മിക്കപ്പെടേണ്ടത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW