കോർക്ക് എയർപോർട്ട് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വർഷമായി 2025; ജർമ്മനി, ബെൽജിയം, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലേയ്ക്കെല്ലാം യാത്രക്കാർ വർദ്ധിച്ചു

By Rose Malayalam Desk

കോര്‍ക്ക് എയര്‍പോര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വര്‍ഷമായി 2025. കഴിഞ്ഞ വര്‍ഷം ആകെ 3.46 മില്യണ്‍ യാത്രക്കാരാണ് എയര്‍പോര്‍ട്ട് വഴി കടന്നുപോയതെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് മുന്നത്തെ വര്‍ഷത്തെ അപേക്ഷിച്ച് 13% അധികമാണിത്. മാത്രമല്ല തുടര്‍ച്ചയായി ഇത് മൂന്നാം വര്‍ഷമാണ് യാത്രക്കാരുടെ വര്‍ദ്ധന നിരക്ക് 10 ശതമാനം കവിയുന്നതും.

2015-നെ അപേക്ഷിച്ച് കോര്‍ക്ക് എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരുടെ എണ്ണം 67% ഉയര്‍ന്നിട്ടുണ്ട്. കോര്‍ക്കില്‍ നിന്നും യുകെയിലെ ബ്രിസ്‌റ്റോള്‍ (37% വര്‍ദ്ധന), ലിവര്‍പൂള്‍ (31% വര്‍ദ്ധന), മാഞ്ചസ്റ്റര്‍ (27% വര്‍ദ്ധന) എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതും ശ്രദ്ധേയമാണ്.

യൂറോപ്പിലെ മറ്റ് രാജ്യങ്ങളെടുത്താല്‍ കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണം 61 ശതമാനവും, ബെല്‍ജിയത്തിലേയ്ക്ക് 29 ശതമാനവും, സ്വിറ്റ്‌സര്‍ലണ്ടിലേയ്ക്ക് 27 ശതമാനവും വര്‍ദ്ധന രേഖപ്പെടുത്തി. സ്‌പെയിനിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 32% വര്‍ദ്ധന രേഖപ്പെടുത്തിയപ്പേള്‍, പോര്‍ച്ചുഗലിലേയ്ക്കുള്ളത് 20% ആണ്.

Bilbao, Bordeaux, Izmir, Prague, Geneva അടക്കം കഴിഞ്ഞ വര്‍ഷം ഏതാനും പുതിയ റൂട്ടുകളിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിച്ചതും കോര്‍ക്ക് എയര്‍പോര്‍ട്ടിലേയ്ക്ക് കൂടുതല്‍ യാത്രക്കാര്‍ എത്താന്‍ കാരണമായതായാണ് വിലയിരുത്തല്‍. ഈ വര്‍ഷം Nice, Santiago de Compostela, Antalya എന്നിവിടങ്ങളിലേയ്ക്ക് പുതിയ റൂട്ടുകള്‍ ആരംഭിക്കുന്നുമുണ്ട്.

5 മില്യണില്‍ കുറവ് യാത്രക്കാര്‍ എത്തുന്ന യൂറോപ്പിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി Airports Council International Europe, 2025-ല്‍ കോര്‍ക്ക് എയര്‍പോര്‍ട്ടിനെ തിരഞ്ഞെടുത്തിരുന്നു. ഇത് മൂന്നാം തവണയാണ് കോര്‍ക്കിന് ഈ അവാര്‍ഡ് ലഭിക്കുന്നത്.

2026-ല്‍ അയര്‍ലണ്ടിലെ ഏറ്റവും വലിയ ‘സോളാര്‍ കാര്‍പോര്‍ട്ട്’ നിര്‍മ്മിക്കാനും കോര്‍ക്ക് എയര്‍പോര്‍ട്ട് തയ്യാറെടുക്കുകയാണ്. ഇതോടെ എയര്‍പോര്‍ട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ 20% സൗരോര്‍ജ്ജത്തില്‍ നിന്നായി മാറും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW