ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗം; അയർലണ്ടിൽ പിഴയിട്ടത് 19,000 പേർക്ക്

By Rose Malayalam Desk

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിച്ചതിന് കഴിഞ്ഞ വര്‍ഷം രാജ്യത്ത് പിഴ ഈടാക്കിയത് 19,000-ഓളം പേരില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും, ഗുരുതരമായ അപകടങ്ങള്‍ക്ക് അത് വഴി വയ്ക്കുമെന്നും തിങ്കളാഴ്ച ആരംഭിച്ച ‘phone down’ കാംപെയിന്റെ ഭാഗമായി ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് 29% പേര്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണിലോ, ഫോണില്‍ നിന്നും ഹാന്‍ഡ് ഫ്രീ ആയോ സംസാരിക്കുന്നുണ്ടെന്നാണ് റോഡ് സേഫ്റ്റി അതോറ്റിയുടെ കണക്കുകള്‍. കൂടാതെ അഞ്ചില്‍ ഒരാള്‍ വീതം ഡ്രൈവിങ്ങിനിടെ മെസോജോ, ഇമെയിലോ ചെക്ക് ചെയ്യുകയും ചെയ്യുന്നു.

ഗാര്‍ഡ, ഒഫാലി കൗണ്ടി കൗണ്‍സില്‍ എന്നിവര്‍ക്കൊപ്പം Tullamore-ലെ Scoil Mhuire, Scoil Bhríde സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, Tullamore Rotary Club-ഉം ചേര്‍ന്നാണ് ‘phone down’ കാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്.

റോഡിലെ കാഴ്ചകള്‍ കാണാമെങ്കിലും ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കുമെന്ന് ഗാര്‍ഡ സൂപ്രണ്ടായ ഡ്രൂ ഹാരിസ് പറഞ്ഞു. റോഡിലെ സ്ഥിതിഗതികള്‍ പെട്ടാന്നാകും മാറുകയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സോഷ്യല്‍ മീഡിയ അടക്കം ഉപയോഗിച്ചാണ് ഐറിഷ് റോഡുകളില്‍ പലരും വാഹനം ഓടിക്കുന്നതെന്ന് ഈയിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രാജ്യത്തെ റോഡപകടങ്ങള്‍ ഈയിടെയായി വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കാതിരിക്കുക! സുരക്ഷിതരാകുക!

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW