രാജൻ ദേവസ്യ വയലുങ്കൽ
രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ T20 ലോക കപ്പ് ഒരിക്കൽക്കൂടി നേടി. എല്ലാ കളിക്കാരുടെയും മികവുകളെ മാനിക്കുന്നു, അഭിനന്ദിക്കുന്നു. പക്ഷേ, എന്നെ ഏറ്റവുമധികം ആവേശത്തിലാക്കിയതും, സ്തബ്ധനാക്കിയതും ആ ക്യാച്ച് ആണ്.
ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യ പന്ത്. സൗത്ത് ആഫ്രിക്കയ്ക്കു ജയിക്കാൻ ആറു പന്തിൽ 16 റൺസ്. അവരുടെ അതികായനായ ഡേവിഡ് മില്ലർ അടിച്ചു പറത്തിയ പന്ത് സിക്സർ ആകും എന്നു തന്നെ ഭയപ്പെട്ടു. അപ്പോഴാണ് വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ കത്തിജ്ജ്വലിച്ചു നിൽക്കുന്ന സാക്ഷാൽ സൂര്യഭഗവാന്റെ രൂപത്തിൽ ബാറ്റിംഗിൽ ശോഭിക്കാതെ പോയ സൂര്യകുമാർ യാദവിന്റെ കടന്നു വരവ്. ബൗണ്ടറി ലൈനിന്റെ ഇഞ്ചുകൾ മാത്രമകലെ, ഉള്ളിൽ നിന്നു കൈക്കലാക്കിയിട്ടും അടിപതറുമെന്നു തോന്നിയപ്പോൾ മുകളിലേക്കറിഞ്ഞിട്ട് പുറത്തു പോയി സെക്കന്റുകൾക്കുള്ളിൽ തിരികെയെത്തി പന്ത് കൈക്കുമ്പിളിലാക്കിയ അപൂർവ്വ നിമിഷം. ഒരു പോരാളിയുടെ മനസ്സാന്നിധ്യം.

അമ്പയർമാരുടെ പുന:പരിശോധനയിൽ ക്യാച്ചിനു നിയമസാധുത. മില്ലർ ഔട്ട്. നിർഭാഗ്യം കൊണ്ടു മാത്രം ഒരു ലോക കപ്പുപോലും ഉയർത്താനാവാതെ പുറത്തു പോയ സൗത്ത് ആഫ്രിക്കയും ഔട്ട്.
ഒരു ലോക കപ്പാണ് തന്റെ കൈക്കുള്ളിലെന്ന് അപ്പോൾ സൂര്യ ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്ത്യയിലെ നൂറ്റിനാല്പതു കോടി ജനങ്ങളുടെ സ്വപ്നവും പ്രാർത്ഥനയുമാണ് തന്റെ കൈക്കുള്ളിലെന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവില്ല. ഒരു മാന്ത്രികന്റെ അസാമാന്യ കയ്യടക്കവും, മനസ്ഥൈര്യവും ഒരു സെക്കൻഡിൽ സൂര്യ ആവാഹിച്ചെടുത്തു. സൂര്യാ, നിങ്ങളാണ് ഈ ലോക കപ്പിലെ എന്റെ മനസ്സിലെ യഥാർത്ഥ ഹീറോ. ഒരു ബിഗ് സല്യൂട്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW