100 കി.മീ വേഗതയിൽ വീശിയടിച്ച് കാത്‌ലീൻ; അയർലണ്ടിലെ 3 കൗണ്ടികളിൽ വാണിങ് തുടരും

By Rose Malayalam Desk

അയര്‍ലണ്ടില്‍ കാത്‌ലീന്‍ കൊടുങ്കാറ്റ് വീശിയടിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് വീടുകളിലും, സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇപ്പോഴും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ഇടങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ഇഎസ്ബി ശ്രമം നടത്തിവരികയാണ്.

അറ്റ്‌ലാന്റിക് സമുദ്ര തീരത്തുള്ള കൗണ്ടികളെയാണ് കൊടുങ്കാറ്റ് പ്രധാനമായും ബാധിച്ചത്. വിവിധ കൗണ്ടികളില്‍ ഓറഞ്ച് വാണിങ്ങിന് പുറമെ രാജ്യമെങ്ങും യെല്ലോ വാണിങ്ങും കാലാവസ്ഥാ വകുപ്പ് നല്‍കിയിരുന്നു.

അതേസമയം ഡോണഗല്‍, മേയോ, വെസ്റ്റ് ഗോള്‍വേ എന്നിവിടങ്ങളില്‍ ഇന്ന് (ഞായര്‍) വൈകിട്ട് 4 മണി വരെ യെല്ലോ വാണിങ് തുടരും. ഇന്നവെ രാത്രി 8 മണിക്കാണ് വാണിങ് നിലവില്‍ വന്നത്.

കാത്‌ലീന്‍ കൊടുങ്കാറ്റിന്റെ ബാക്കിപത്രമായി ശക്തമായ കാറ്റ് വീശല്‍ ഇന്നും തുടരുമെന്നും, മരം കടപുഴകല്‍, സാധനങ്ങള്‍ പറന്നുവന്ന് വീഴല്‍, തീരപ്രദേശത്തെ വെള്ളപ്പൊക്കം, തിരമാല ഉയരല്‍, യാത്രാ ക്ലേശം എന്നിവ ഉണ്ടാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്നലെ കോര്‍ക്കില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ് വീശിയടിച്ചത്. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ ഇത് 110 കി.മീക്ക് മുകളിലായിരുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW