അയർലണ്ടിൽ ബിസിനസ് നടത്താൻ തടസം ഉയർന്ന ഭവന, ഇന്ധന വിലകളും, ഇഴഞ്ഞുനീങ്ങുന്ന പ്ലാനിങ് നടപടികളുമെന്ന് കമ്പനികൾ

By Rose Malayalam Desk

ഭവനവില, പ്ലാനിങ് നടപടികളുടെ മെല്ലെപ്പോക്ക്, ഇന്ധനവില എന്നിവയാണ് അയര്‍ലണ്ടില്‍ ബിസിനസ് നടത്താനുള്ള ഏറ്റവും വലിയ വെല്ലുവിളികളെന്ന് IDA Ireland സര്‍വേ ഫലം. 2024-ലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍, രാജ്യത്തെ കോര്‍പപ്പറേഷന്‍ ടാക്‌സ് നിരക്കാണ് ബിസിനസ് നടത്താനുള്ള ഏറ്റവും വലിയ പ്രചോദനമെന്നും അന്താരാഷ്ട്ര കമ്പനികള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സംതൃപ്തി 10-ല്‍ 7.44 പോയിന്റ് ആണെന്നാണ് കമ്പനികള്‍ പ്രതികരിച്ചിരിക്കുന്നത്.

ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുക എന്നത് കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. രാജ്യത്തെ താമസസൗകര്യങ്ങളിലെ സംതൃപ്തി 10-ല്‍ വെറും 2.74 മാത്രമാണ്. ഇന്ധനവിലയിലെ സംതൃപ്തിയാകട്ടെ 2.91-ഉം.

രാജ്യത്തെ പ്ലാനിങ് നടപടിക്രമങ്ങളുടെ മെല്ലെപ്പോക്കും ബിസിനസുകാര്‍ക്ക് വിലങ്ങുതടിയാകുന്നുണ്ട്. പലപ്പോഴും ഇത് നിയമക്കുരുക്കില്‍ പെടുകയും ചെയ്യുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട് 10-ല്‍ 3.26 പോയിന്റ് മാത്രമാണ് സംതൃപ്തി. അപ്രന്റിസ്ഷിപ്പുകള്‍, പവര്‍ ഡിസ്ട്രിബ്യൂഷൻ, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ ഉപയോഗം മുതലായ കാര്യങ്ങള്‍ക്കും 10-ല്‍ 5-ല്‍ താഴെ പോയിന്റ് നേടാനേ സാധിച്ചിട്ടുള്ളൂ.

മറുവശത്ത് രാജ്യത്തെ കോര്‍പ്പറേറ്റ് ടാക്‌സിന് 10-ല്‍ 7.44 പോയിന്റും, തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിന് 7.38 പോയിന്റും സംതൃപ്തിയുടെ കാര്യത്തില്‍ നേടാനായി. രാജ്യത്തെ ബ്രോഡ്ബാന്‍ഡ് ലഭ്യത, ലേബര്‍ ഫോഴ്‌സിലെ ഫ്‌ളെക്‌സിബിളിറ്റി, വിമാന സര്‍വീസുകള്‍ എന്നിവയും ബിസിനസുകാരെ ഏറെ സഹായിക്കുന്നുണ്ട്.

കമ്പനികളില്‍ 78% പേരും തങ്ങളുടെ അയര്‍ലണ്ടിലെ ബിസിനസ് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം തങ്ങളുടെ ജോലിക്ക് കൃത്യമായ ആളുകളെ കണ്ടെത്താന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായി 68% കമ്പനികള്‍ പ്രതികരിച്ചു. 2022-ല്‍ ഇത് 76% ആയിരുന്നു. നിലവില്‍ എഞ്ചിനീയറിങ്, ഡാറ്റ സയന്‍സ്, ക്വാളിറ്റി കണ്‍ട്രോള്‍ എന്നീ മേഖലകളിലാണ് ജോലിക്കാരുടെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments