ടിപ്പററിയിൽ സ്കാർലെറ്റ് ഫോക്‌നറെ 11 തവണ തലയ്ക്ക് അടിച്ചത് 16-കാരി, കൂട്ടുപ്രതിക്കൊപ്പം ഏറെ ദൂരം പിന്തുടർന്ന ശേഷം ആക്രമണം

By Rose Malayalam Desk

കൗണ്ടി ടിപ്പററിയില്‍ സ്‌കാര്‍ലറ്റ് ഫോക്‌നര്‍ എന്ന യുവതിയെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരി, ഫോക്‌നറുടെ തലയില്‍ 11 വട്ടം ഇരുമ്പുവടി കൊണ്ട് അടിച്ചതായി ഗാര്‍ഡ. 16-കാരിയായ പെണ്‍കുട്ടിയെ ശനിയാഴ്ച രാത്രി പ്രത്യേക സിറ്റിങ്ങില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഗാര്‍ഡ ജഡ്ജിനെ അറിയിച്ചത്. പിന്നീട് ആശുപത്രിയില്‍ കഴിയുന്ന ഫോക്‌നറുടെ ഫോട്ടോ കാണിച്ചപ്പോള്‍ പെണ്‍കുട്ടി പൊട്ടിച്ചതായും ഗാര്‍ഡ പറഞ്ഞു.

ലിമറിക്കിലെ Longpavement സ്വദേശിയായ ഫോക്‌നര്‍, ട്രാവലര്‍ സമൂഹത്തില്‍ നിന്നുള്ളയാളാണ്. മാര്‍ച്ച് 21 ശനിയാഴ്ച വൈകിട്ട് 5.30-ഓടെയാണ് ഇവര്‍ക്ക് നേരെ കൗണ്ടി ടിപ്പററിയിലെ Birdhill എന്ന ഗ്രാമത്തിലുള്ള R494 റോഡരികില്‍ വച്ച് ആക്രമണമുണ്ടാകുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഗുരുതരാവസ്ഥയില്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച അറസ്റ്റിലായ കൗമാരക്കാരിക്ക് പുറമെ സംഭവവുമായി ബന്ധപ്പെട്ട് 40-കാരിയായ ഒരു സ്ത്രീ കൂടി പിടിയിലായിരുന്നു. ഈ സ്ത്രീക്ക് മേൽ ആക്രമണത്തിന് പുറമെ കവര്‍ച്ച അടക്കമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തിയിട്ടുണ്ട്. ആക്രമണത്തിന് 24 മണിക്കൂര്‍ മുമ്പ്തന്നെ ഇവര്‍ ഫോക്‌നറെ നോട്ടമിടുകയും, എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു എന്ന് ഗാര്‍ഡ പറയുന്നു.

ഫോക്‌നറെ ആക്രമിക്കുംമുമ്പ് ഇവര്‍ വേറൊരു കാരവാൻ കവര്‍ച്ച ചെയ്യുകയും, കൗമാരക്കാരി അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു എന്നും ഗാർഡ കോടതിയിൽ പറഞ്ഞു. പിന്നീട് ഒരു കാറില്‍ സഞ്ചരിച്ച സ്ത്രീയും കൗമാരക്കാരിയും വേറെ ചിലരും Birdhill-ല്‍ വച്ച് ഫോക്‌നറും മറ്റൊരു പുരുഷനും സഞ്ചരിച്ചിരുന്ന വാന്‍ പിന്തുടര്‍ന്ന് ഓവര്‍ടേക്ക് ചെയ്ത് നിര്‍ത്തിച്ച ശേഷം ആക്രമിക്കുകയായിരുന്നു എന്നും ഗാര്‍ഡ പറയുന്നു. തെളിവായി കാറുകളിലെയും സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങളും ഹാജരാക്കി.

പ്രതികളായ ഇരുവര്‍ക്കും ജാമ്യം നല്‍കരുത് എന്ന ഗാര്‍ഡയുടെ വാദം അംഗീകരിച്ചുകൊണ്ട് ജഡ്ജ് ഇരുവരെയും റിമാന്‍ഡില്‍ വിട്ടു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments