അയർലണ്ടിൽ ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് തോക്കുകൾ ഉണ്ടാക്കുന്നത് വർദ്ധിക്കുന്നു

By Rose Malayalam Desk

അയര്‍ലണ്ടില്‍ ത്രീഡി പ്രിന്റിങ് ടെക്‌നോളജി ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് തോക്കുകളുടെ നിര്‍മ്മാണം വര്‍ദ്ധിക്കുന്നു. ഈയിടെ ഇത്തരം നിരവധി തോക്കുകളാണ് ഗാര്‍ഡ പിടിച്ചെടുത്തത്. ഡബ്ലിന്‍, ടിപ്പററി, ഷാനണ്‍ എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞത് ഇത്തരം അഞ്ച് തോക്കുകളെങ്കിലും പിടിച്ചെടുത്തതായാണ് വിവരം. Harlot 22LR അല്ലെങ്കില്‍ Derringer break-action pistols എന്നറിയപ്പെടുന്ന ഇത്തരം തോക്കുകള്‍ക്ക് പച്ച നിറമാണ്. ഓണ്‍ലൈനില്‍ ലഭ്യമാകുന്ന ത്രീഡി ഡിസൈന്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചെടുക്കുന്നത്.

പ്രധാനമായും യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി വെബ്‌സൈറ്റുകളില്‍ ഇത്തരം തോക്കുകളുടെ ഡിസൈനുകള്‍ ലഭ്യമാണെന്ന് The Journal റിപ്പോര്‍ട്ട് ചെയ്യുന്നു. പണം നല്‍കിയാല്‍ ഡിസൈന്‍ ഡൗണ്‍ലോഡ് ചെയ്യാം. ശേഷം 300 മുതല്‍ 2,000 യൂറോ വരെ വിലയുള്ള ത്രീഡി പ്രിന്ററുകള്‍ ഉപയോഗിച്ച് തോക്ക് പ്രിന്റ് ചെയ്ത് എടുക്കാം. സാധാരണ തോക്കുപോലെ തന്നെ ഇവ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ സ്വയം നിര്‍മ്മിക്കുന്നതാണ് എന്നതിനാല്‍ അപകടസാധ്യത കൂടുതലുമാണ്.

സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം നടത്തിവരികയാണ്. അതേസമയം ഇവ വിദേശത്ത് നിര്‍മ്മിച്ച ശേഷം അയര്‍ലണ്ടിലേയ്ക്ക് എത്തിക്കുന്നതാണോ, അതോ ഇവിടെ തന്നെ നിര്‍മ്മിക്കുന്നതാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

തീവ്രവലതുപക്ഷ വാദികള്‍ ത്രീഡി പ്രിന്റഡ് തോക്കുകള്‍ കരസ്ഥമാക്കുന്നതായി യൂറോപോള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുകെയിലും ഇതേ പ്രശ്‌നമുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW