അയര്‍ലണ്ടിലെ നഴ്‌സിങ് നിയമന പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ, രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഒക്ടോബര്‍ മാസം ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും മറ്റിടങ്ങളിലുമായി ചികിത്സ തേടിയവരുടെ കണക്കുകള്‍ പുറത്തുവിട്ട് അസോസിയേഷന്‍. Irish Midwives and Nurses Organisation (INMO)-ന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10,515 പേരാണ് ആശുപത്രികളിലെ ട്രോളികള്‍, കസേരകള്‍ മുതലായവയില്‍ പോയ മാസം ചികിത്സ തേടിയത്.
ഇത്തരത്തില്‍ ഏറ്റവുമധികം രോഗികള്‍ ചികിത്സ തേടിയത് University Hospital Limerick-ലാണ്- 1,876 പേര്‍. Cork University Hospital (1,126), University Hospital Galway (989) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഒക്ടോബര്‍ മാസം മാത്രം 10,000-ലധികം രോഗികളെ ട്രോളികളില്‍ ചികിത്സിക്കേണ്ടി വന്നു എന്നത് വരുന്ന വിന്റര്‍ സീസണില്‍ സ്ഥിതി ഇതിലും മോശമായേക്കും എന്നുള്ള മുന്നറിയിപ്പാണെന്ന് INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു. ആശുപത്രികളില്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്തത് വലിയ പ്രശ്‌നമാണെന്നും, ഈ സാഹചര്യത്തില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. വിന്റര്‍ സീസണ്‍ കൂടി വരുന്നതോടെ ജീവനക്കാരുടെയോ, രോഗികളുടെയോ സുരക്ഷ ഉറപ്പാക്കാന്‍ ഇത്തവണയും അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
നിലവില്‍ മരവിപ്പിച്ചിരിക്കുന്ന റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ HSE-യും സര്‍ക്കാരും തയ്യാറാകണമെന്നും Phil Ní Sheaghdha ആവശ്യപ്പെട്ടു. നിലവിലെ പേ ആന്‍ഡ് നമ്പേഴ്‌സ് രീതി കാരണം പുതിയ നിയമനങ്ങള്‍ക്കായി 12 മാസത്തോളം കാലതാമസം നേരിടുന്നതായി പറഞ്ഞ അവര്‍, ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെങ്കില്‍ രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments