കടുത്ത കാലാവസ്ഥാ മാറ്റം കാരണം യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം നൂറുകണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷവും കൂടിയായിരുന്നു 2024.
പലയിടത്തുമുണ്ടായ വെള്ളപ്പൊക്കം, ഇടയ്ക്കിടെയുണ്ടായ ശക്തമായ കൊടുങ്കാറ്റ് മുതലായവ യൂറോപ്യന്‍ വന്‍കരയില്‍ 335 പേരുടെ ജീവനെടുത്തതായാണ് യൂറോപ്പിലെ കാലാവസ്ഥാ സര്‍വീസ് ആയ Copernicus-ഉം World Meteorological Organisation (WMO)-ഉം കണക്കാക്കുന്നത്. 413,00 പേരെ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ബാധിക്കുകയും ചെയ്തു. ആഗോളതാപനം, മനുഷ്യരുടെ പ്രവൃത്തികള്‍ മൂലം കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ദ്ധിച്ചത് എന്നിവയെല്ലാം രൂക്ഷമായ കാലാവസ്ഥാ മാറ്റത്തിന് വഴിതെളിച്ചു. ആകെ 18.2 ബില്യണ്‍ യൂറോയുടെ നാശനഷ്ടം കണക്കാക്കിയതില്‍ 85 ശതമാനവും വെള്ളപ്പൊക്കം കാരണമാണ്.
ലോകത്ത് നിലവില്‍ ഏറ്റവും വേഗത്തില്‍ താപനില ഉയരുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ താപനില ചരിത്രത്തിലെ തന്നെ റെക്കോര്‍ഡില്‍ എത്തിയപ്പോള്‍ സെന്‍ട്രല്‍, ഈസ്‌റ്റേണ്‍, സൗത്ത് ഈസ്‌റ്റേണ്‍ പ്രദേശങ്ങളില്‍ അസഹനീയമായ ചൂടാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷക്കാലവും ചരിത്രത്തിലെ ഏറ്റവും ചൂടേറിയതായിരുന്നു.
അതേസമയം കാലാവസ്ഥയുടെ കാര്യത്തില്‍ യൂറോപ്പിലെ തന്നെ വിവിധ പ്രദേശങ്ങള്‍ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്ന സാഹചര്യമാണ്. കിഴക്കന്‍ യൂറോപ്പ് വളരെ വരണ്ട കാലാവസ്ഥ അനുഭവിച്ചപ്പോള്‍, അയര്‍ലണ്ട് അടക്കമുള്ള പടിഞ്ഞാറന്‍ യൂറോപ്പ് ഇളംചൂടും, ഈര്‍പ്പമേറിയതുമായി കാലാവസ്ഥയ്ക്കാണ് സാക്ഷിയായത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ 1950-ന് ശേഷം ഏറ്റവും ഈര്‍പ്പമേറിയ വര്‍ഷങ്ങളിലൊന്നുമായിരുന്നു 2024.
സൗത്ത് ഈസ്റ്റേണ്‍ യൂറോപ്പ് കഴിഞ്ഞ വര്‍ഷത്തിലെ 66 ദിവസം തുടര്‍ച്ചയായി ശക്തമായ ഉഷ്ണ സമ്മര്‍ദ്ദം (heat sterss) അനുഭവിക്കുകയും, 23 ഉഷ്ണരാത്രികളിലൂടെ (tropical nights) കടന്നുപോകുകയും ചെയ്തു.
സമുദ്രോപരിതല താപനിലയും റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. സാധാരണ താപനിലയെക്കാള്‍ 0.7 ഡിഗ്രി ചൂടാണ് വര്‍ദ്ധിച്ചത്. മെഡിറ്ററേനിയന്‍ കടലിലാകട്ടെ സാധരണ താപനിലയെക്കാള്‍ 1.2 ഡിഗ്രിയാണ് വര്‍ദ്ധിച്ചത്.
ആഗോളതാപനിലയില്‍ 1.5 ഡിഗ്രി വര്‍ദ്ധനയുണ്ടായാല്‍ അത് വര്‍ഷം യൂറോപ്പില്‍ 30,000 പേരുടെ മരണത്തിലേയ്ക്ക് നയിക്കാമെന്ന് WMO മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതോടൊപ്പം വളരെയേറെ വെള്ളപ്പൊക്ക സാധ്യത കല്‍പ്പിക്കപ്പെടുന്ന പ്രദേശവുമാണ് യൂറോപ്പ്. യൂറോപ്പിലെ എല്ലാ പ്രദേശങ്ങളിലും മഞ്ഞുരുകുന്നതും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇക്കാരണങ്ങളാല്‍ നിലവിലെ കാലാവസ്ഥാ വ്യതിനായനങ്ങളെ നിയന്ത്രിക്കാന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി കടുത്ത നടപടികളെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW