ഐറിഷ് നടി ജെസ്സി ബക്ക്ലി യുകെ ക്രിട്ടിക്സ് സർക്കിൾ ആക്ട്രസ് ഓഫ് ദി ഇയർ

‘ഹാംനെറ്റി’ലെ അഭിനയത്തിന് ഐറിഷ് നടി ജെസ്സി ബക്ക്ലിയെ യുകെ ക്രിട്ടിക്സ് സർക്കിൾ, ആക്ട്രസ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. കെറി സ്വദേശിയായ ബക്ക്ലി ഇതേ ചിത്രത്തിലെ പ്രകടനത്തിന് ഓസ്കാർ അവാർഡിനും മത്സരിക്കുന്നുണ്ട്.

ലിയനാർഡോ ഡികാപ്രിയോ പ്രധാന കഥാപാത്രമായി പോൾ തോമസ് ആൻഡേഴ്‌സൺ എഴുതി സംവിധാനം ചെയ്ത ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ആണ് ഈ വർഷത്തെ മികച്ച ചിത്രം. ആൻഡേഴ്‌സൺ മികച്ച സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങളും നേടി.

‘മാർട്ടി സുപ്രീം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് തിമോത്തി ഷാലമേ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

ദി മാസ്റ്റർമൈൻഡ്, ദി ഹിസ്റ്ററി ഓഫ് സൗണ്ട്, വേക്ക് അപ്പ് ഡെഡ് മാൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി എന്നീ ചിത്രങ്ങൾക്ക് ജോഷ് ഒ’കോണർ ബ്രിട്ടീഷ്/ഐറിഷ് പെർഫോമർ ഓഫ് ദി ഇയർ പുരസ്കാരം നേടി. ‘പില്യൺ’ ആണ് മികച്ച ബ്രിട്ടീഷ്/ഐറിഷ് ചിത്രം.
പില്യണിന്റെ സംവിധായകനായ ഹാരി ലൈറ്റ്ടൺ, മികച്ച ബ്രിട്ടീഷ്/ഐറിഷ് സംവിധായകനുള്ള പുരസ്കാരവും നേടി.

വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിന് ഷോൺ പെൻ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു, ഹൊറർ ചിത്രമായ വെപ്പൺസിലെ അഭിനയത്തിന് ആമി മാഡിഗൻ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി.

28 ഇയേഴ്‌സ് ലേറ്റർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആൽഫി വില്യംസ് യങ് ബ്രിട്ടീഷ്/ഐറിഷ് പെർഫോമർ ഓഫ് ദി ഇയർ ആയി.

ഐ സ്വെയർ, പാലസ്തീൻ 36 എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ബ്രിട്ടീഷ് താരവും റിംഗ്സ് ഓഫ് പവർ നടനുമായ റോബർട്ട് അരമായോ ബ്രേക്ക്‌ ത്രൂ പെർഫോമർ ഓഫ് ദി ഇയർ പുരസ്കാരം നേടി.

കെപോപ്പ് ഡെമൺ ഹണ്ടേഴ്‌സ് മികച്ച ആനിമേറ്റഡ് ചിത്രമായും, ദി പെർഫെക്റ്റ് നെയ്‌ബർ മികച്ച ഡോക്യുമെന്ററിയായും തിരഞ്ഞെടുക്കപ്പെട്ടു.

ക്രിട്ടിക്സ് സർക്കിളിലെ ചലച്ചിത്ര വിഭാഗത്തിലെ 207 അംഗങ്ങൾ ആണ് വോട്ടെടുപ്പിലൂടെ അവാർഡുകൾ നിർണ്ണയിച്ചത്.

Share this news

Leave a Reply