ഇതിഹാസഗായിക ആശാ ഭോസ്ലെ അന്തരിച്ചു

By Rose Malayalam Desk

ഇന്ത്യൻ പിന്നണി ഗാനരംഗത്തെ ഇതിഹാസഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. കഴിഞ്ഞ ദിവസം ആശാ ഭോസ്ലെയെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച് ക്യാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. പിന്നാലെ മരണം സംഭവിച്ചു. സംസ്‌കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടക്കും.

മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിൽ 1933-ലായിരുന്നു ആശാ ഭോസ്‌ലെയുടെ ജനനം. വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍.

1943-ല്‍ മജാബാല്‍ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി. ഹിന്ദിയില്‍ 1945-ല്‍ ‘ബഡി മാ’ എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948-ല്‍ റിലീസായ ‘ചുനാരിയ’ ആണ് ഗായികയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.

നിരവധി ഹിറ്റുകൾക്ക് ശേഷം 1990-കളില്‍ സിനിമയില്‍നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ എ.ആര്‍.റഹ്‌മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995-ല്‍ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തില്‍ ഊര്‍മിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. രവീന്ദ്ര ജയിനിന്റെ സംഗീതത്തില്‍ സുജാത എന്ന ചിത്രത്തിലെ സ്വയംവരം ശുഭദിന മംഗളങ്ങള്‍ എന്ന ഗാനവും അവർ മലയാളത്തിൽ പാടിയിട്ടുണ്ട്.

തന്റെ 16-ആം വയസിൽ ആശ ഗണ്‍പത്റാവു ഭോസ്ലെയെ വിവാഹം കഴിച്ചെങ്കിലും പിന്നീട് ബന്ധം വേർപിരിഞ്ഞു. ശേഷം 1980-ൽ സംഗീത സംവിധായകൻ ആർ. ഡി ബർമനെ വിവാഹം ചെയ്തു.

2000-ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും 2008-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ച ആശ ഭോസ്ലെ,ഗ്രാമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി കൂടിയാണ്.

പതിനായിരത്തിലധികം പാട്ടുകള്‍ പാടിയ ആശയുടെ പേരിലാണ് ഏറ്റവും അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടത്തിന്റെ റെക്കോർഡ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments