അയർലണ്ട് ഇന്ന് പോളിംഗ് സ്റ്റേഷനിലേയ്ക്ക്; നടക്കുന്നത് 3 പ്രധാന തെരഞ്ഞെടുപ്പുകൾ

അയര്‍ലണ്ടിലെ പ്രധാനപ്പെട്ട മൂന്ന് വോട്ടെടുപ്പുകള്‍ ഇന്ന്. ലോക്കല്‍ കൗണ്‍സില്‍, യൂറോപ്യന്‍ പാരലമെന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് പുറമെ ഇതാദ്യമായി ചില വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പ്രദേശത്തെ മേയറെ നേരിട്ട് തെരഞ്ഞെടുക്കാനും അവസരം ലഭിക്കും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചിട്ടുണ്ട്.

ലിയോ വരദ്കറുടെ രാജി, കുടിയേറ്റ പ്രശ്‌നങ്ങള്‍, യു.കെയുമായുള്ള ഉരസല്‍, ഭവനപ്രതിസന്ധി, ജീവിതച്ചെലവ് വര്‍ദ്ധന എന്നിങ്ങനെ അനവധിയായ രാഷ്ട്രീയ- സാമൂഹിക ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ നടക്കുന്നു എന്നതിനാല്‍ ഈ തെരഞ്ഞെടുപ്പുകളുടെ ഫലം വലിയ ആകാംക്ഷയോടെയാണ് അയര്‍ലണ്ട് ഉറ്റുനോക്കുന്നത്. നിലവില്‍ ഭരണം നടത്തുന്ന Fine Gael, Fianna Fail, Green Party സഖ്യസര്‍ക്കാര്‍, ഭരണവിരുദ്ധവികാരം ഇല്ലാതെ ജനപിന്തുണ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്റെ ക്ഷീണം മാറ്റാനുള്ള അവസരമായാണ് പ്രധാന പ്രതിപക്ഷമായ Sinn Fein ഇന്നത്തെ തെരഞ്ഞെടുപ്പുകളെ കാണുന്നത്.

രാജ്യത്ത് 31 ലോക്കല്‍ അതോറിറ്റുകളാണ് ഉള്ളത്. ഇവയിലായി ആകെ 166 ഇലക്ടറല്‍ ഏരിയകളും, അവയില്‍ നിന്നും 949 കൗണ്‍സിലര്‍മാരുമാണ് തെരഞ്ഞെടുക്കപ്പെടുക.

മറുവശത്ത് അയര്‍ലണ്ടിന് 14 അംഗങ്ങളെയാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേയ്ക്ക് അയയ്ക്കാന്‍ സാധിക്കുക (13 എന്നത് 2023-ലാണ് 14 ആക്കിയത്). ഇതില്‍ 4 സീറ്റ് ഡബ്ലിന്‍, 5 സീറ്റ് മിഡ്‌ലാന്‍ഡ്‌സ് നോര്‍ത്ത് വെസ്റ്റ്, 5 സീറ്റ് സൗത്ത് ഏരിയകളിലായി വീതം വച്ചിരിക്കുന്നു.

Share this news

Leave a Reply