അയര്‍ലണ്ടിലെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ‘hot food programme’ ഭക്ഷണ പദ്ധതി പുന:പരിശോധിക്കേണ്ടതാണെന്നു എച്ച്എസ്ഇയുടെ ദേശീയ ഒബിസിറ്റി ക്ലിനിക്കൽ ഹെഡ് പ്രൊഫസർ ഡോണാൾ ഒ’ഷിയ പറഞ്ഞു.
പ്രൊഫസർ ഡോണാൾ ഒ’ഷിയ, പ്രൈമറി സ്കൂൾ അധ്യാപകനും പോഷകവിദഗ്ദ്ധനുമായ ഷോൺ കൊനാഗൻ ഉയർത്തിയ ആശങ്കകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.
ഈ ഭക്ഷണ പദ്ധതി ആദ്യം ആരംഭിച്ചപ്പോൾ വളരെ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ പദ്ധതി നടത്തിപ്പില്‍ പാളിച്ചകള്‍ വരുന്നുണ്ടെന്നും ചില പ്രധാന വിതരണക്കാർ കുട്ടികളില്‍ ഒബിസിറ്റിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ നല്‍കുന്നുണ്ടെന്നാണ് ഷോൺ കൊനാഗൻ പറഞ്ഞത്.
സാമൂഹിക സംരക്ഷണ വകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾ പ്രകാരം, വറുത്ത ഭക്ഷണങ്ങൾ, മറ്റു ഉയർന്ന കൊഴുപ്പ് ഉള്ള ഭക്ഷണ ഉൽപ്പന്നങ്ങൾ ആഴ്ചയില്‍ ഒരു തവണ മാത്രം നല്‍കണം എന്നാണ്, കൂടാതെ പ്രോസസ് ചെയ്തിട്ടുള്ള മാംസവും ചിക്കന്‍ ഉൽപ്പന്നങ്ങളും ഒരാഴ്ചയിൽ ഒറ്റ തവണ മാത്രമേ നല്‍കാവൂ എന്നാണ് വ്യക്തമാക്കുന്നത്.
എല്ലാവര്‍ഷവും ഏകദേശം 400 സ്കൂളുകളില്‍ പരിശോധനകൾ നടത്തേണ്ടത് ആവശ്യമാണെന്നും, എല്ലാ സ്കൂളുകളും ഒരു സാമ്പിൾ മെനു സമർപ്പിക്കണമെന്നും, ഈ മാനദണ്ഡങ്ങളോട് പൊരുത്തപ്പെടാത്ത ഭക്ഷണങ്ങൾക്ക് ഫണ്ടുകൾ അനുവദിക്കേണ്ടതില്ല എന്നും സാമൂഹിക സംരക്ഷണ വകുപ്പിന്റെ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.