അയർലണ്ടിൽ ആരോഗ്യ മേഖലയിൽ ലിംഗ വേതന വ്യത്യാസം വർധിക്കുന്നു

അയർലണ്ടിലെ ആരോഗ്യ സേവന മേഖലയിൽ ലിംഗ വേതന വ്യത്യാസം തുടർച്ചയായി വർധിച്ചു വരുന്നുവെന്ന് എച്ച്എസ്ഇയുടെ (ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ്) 2024 ലെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. മെഡിക്കൽ, ഡെൻറ്റൽ സ്റ്റാഫുകളുടെ ശമ്പള വ്യത്യാസങ്ങൾ ഈ പ്രശ്നത്തിന്റെ പ്രധാന കാരണമായിട്ടാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

2023-ൽ 12% ആയിരുന്ന എച്ച്എസ്ഇയുടെ ശരാശരി ലിംഗ വേതന വ്യത്യാസം 2024-ൽ വർധിച്ചതായി പറയുന്നു. പാർട്ട്-ടൈം ജീവനക്കാരുടെ വേതന വ്യത്യാസം 2023-ലെ 9% നിന്നു 15.7% ആയി ഉയർന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ സേവന ജീവനക്കാരുടെ ലിംഗ വേതന വ്യത്യാസം 2024-ൽ വർധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023ല്‍ 20 ശതമാനമായിരുന്ന ഈ വേതന അന്തരം 2024-ൽ 23.2 ശതമാനമായി ഉയർന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 80,000 ജീവനക്കാരുടെ ശരാശരി മണിക്കൂർ വേതനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ആറ് സ്റ്റാഫ് വിഭാഗങ്ങളിലായി ഏകദേശം 900 വ്യത്യസ്ത ഗ്രേഡുകളുടെ ഫലങ്ങൾ ഉൾക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്‌.

2024 ലെ ലിംഗ വേതന വ്യത്യാസത്തിലെ പ്രധാന കാരണങ്ങളിൽ ഒന്നാണ് മെഡിക്കൽ, ഡെൻറ്റൽ സ്റ്റാഫുകളുടെ വേതന അന്തരത്തിലെ 2.6 ശതമാനത്തിന്റെ വർദ്ധനവ്. എന്നാൽ മറ്റ് അഞ്ച് വിഭാഗങ്ങളിൽ (ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പ്രൊഫഷണലുകൾ, മാനേജ്‌മെൻറ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, നഴ്‌സുമാർ, മിഡ്‌വൈഫ്‌മാർ, ഹെൽത്ത്‌കെയർ അസിസ്റ്റൻ്റുമാർ, ജനറൽ സപ്പോർട്ട് സ്റ്റാഫ്) വലിയ വേതന അന്തരമോ വർദ്ധനവോ രേഖപ്പെടുത്തിയിട്ടില്ല.

HSE, 166,427 ജീവനക്കാരുമായി അയർലണ്ടിലെ ഏറ്റവും വലിയ തൊഴിൽദാതാവാണ്. ഈ കണക്കിൽ എച്ച്എസ്ഇ ധനസഹായം നൽകുന്ന സന്നദ്ധ ആശുപത്രികളും ഏജൻസികളും ഉൾപ്പെടുന്നു.

എച്ച്എസ്ഇയുടെ കണക്കുകൾ പ്രകാരം, ജീവനക്കാരിൽ 78% സ്ത്രീകളാണ്. പ്രത്യേകിച്ച്, മെഡിക്കൽ സ്റ്റാഫിൽ 53% സ്ത്രീകളായപ്പോൾ, നഴ്സിംഗ്, മിഡ്‌വൈഫറി മേഖലകളിലെ സ്ത്രീ പ്രാതിനിത്യം 90% ആണ്.

പുരുഷ-സ്ത്രീ അനുപാതത്തിൽ ഉണ്ടായ മാറ്റങ്ങൾ ലിംഗ വേതന വ്യത്യാസം വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമായി എച്ച്എസ്ഇ വ്യക്തമാക്കുന്നു.

Share this news

Leave a Reply