2024-ൽ 1,22,186 രോഗികൾ, ആശുപത്രിയിൽ കിടക്കയില്ലാതെ പ്രവേശിപ്പിക്കപ്പെട്ടതായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) പുറത്തിറക്കിയ പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിൽ 2043 കുട്ടികളും ഉൾപ്പെടുന്നു.
INMO യുടെ ജനറൽ സെക്രട്ടറി ഫിൽ നി ഷിയാഗ്ധാ ഈ സാഹചര്യം “അംഗീകരിക്കാനാവാത്തത്” എന്ന് അഭിപ്രായപ്പെട്ടു. ആശുപത്രികളുടെ സ്റ്റാഫ് സാദ്ധ്യത വർദ്ധിപ്പിക്കലും ശേഷി വികസനവും പുതിയ സർക്കാരിന്റെ മുൻഗണനയായി പരിഗണിക്കണം എന്നും അവർ ആവശ്യപ്പെട്ടു.
സ്റ്റാഫ് നിയമനത്തിൽ ഏർപ്പെടുത്തിയ എല്ലാ വിലക്ക് നീക്കണമെന്നും, കൂടുതൽ പേരെ ആകർഷിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും ഷിയാഗ്ധാ ആവശ്യപ്പെട്ടു.
“ഫ്ലൂയും മറ്റ് ശ്വാസകോശ രോഗങ്ങളും മൂലം ആശുപത്രി പ്രവേശന നിരക്ക് ഉയർന്ന സാഹചര്യത്തിൽ, നഴ്സുമാരും മിഡ്‌വൈഫുമാരും വലിയ സമ്മർദ്ദത്തിലാണ് ജോലി ചെയ്യുന്നത്. അടിയന്തര വിഭാഗങ്ങളിലും വാർഡുകളിലും ട്രോളികളിൽ ചികിൽസ ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണം ഇൻഫെക്ഷൻ നിയന്ത്രണത്തിലും സുരക്ഷയിലും പ്രതികൂലമായ സ്വാധിനം ചെലുത്തുന്നു,” എന്ന് ഷിയാഗ്ധാ ചൂണ്ടിക്കാട്ടി.
വായുവിൻ്റെ സഞ്ചാരം കുറഞ്ഞ, ജനാലകളില്ലാത്ത ഇടങ്ങളിൽ ട്രോളികൾ സ്ഥാപിക്കുന്നത് ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷയ്ക്ക് ദോഷകരമാണെന്നും അവർ മുന്നറിയിപ്പ് നൽകി.
ശ്വാസകോശ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ, ട്രോളികളിൽ ചികിൽസിക്കുന്ന രോഗികളുടെ എണ്ണം കുറയ്ക്കാൻ എച്ച്എസ്ഇ അടിയന്തിര നടപടികൾ പ്രഖ്യാപിക്കണം എന്ന് INMO ആവശ്യപ്പെട്ടു.