അയര്‍ലണ്ടില്‍ ആദ്യമായി ക്ലേഡ് I എംപോക്സ് വൈറസ് കണ്ടെത്തിയതായി ഹെൽത്ത് സേഫ്റ്റി എക്സിക്യൂട്ടീവ് (HSE) റിപ്പോര്‍ട്ട് ചെയ്തു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോയിലേക്കുള്ള യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയ ഒരു ഐറിഷ് പൌരനില്‍ ആണ് എംപോക്സ് സ്ഥിരീകരിച്ചത്. രോഗി നിലവില്‍ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണുള്ളത്. പൊതുജനങ്ങൾക്ക് ഇതിന്റെ അപകട സാധ്യത വളരെ കുറവാണെന്ന്‍ HSE അറിയിച്ചു. രോഗത്തിന്റെ വ്യാപനം തടയാൻ സാധ്യമായ എല്ലാ നടപടികളും എടുക്കുകയാണെന്നും HSE വ്യക്തമാക്കി.
ആഫ്രിക്കയിൽ എംപോക്സ് വ്യാപകമായി കാണുന്ന ചില രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്ത ആളുകളിൽ നേരത്തെ തന്നെ യൂറോപ്പിലും മറ്റ് ചില രാജ്യങ്ങളിലും ചെറിയ തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ടീം ബന്ധപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി അവർക്കു് ആവശ്യമായ നിർദ്ദേശങ്ങൾ നല്‍കിയിട്ടുണ്ട്. ആരോഗ്യ വിഭാഗം അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയും തുടർന്നുള്ള പിന്തുണ നൽകുകയും ചെയ്യുമെന്ന്, HSEയുടെ ദേശീയ ആരോഗ്യ സംരക്ഷണ വിഭാഗത്തിന്റെ ഡയറക്ടർ, Dr. Éamonn O’Moore അറിയിച്ചു.