ഐറിഷ് യുവതി ഡാനിയേൽ മക്ലാഗ്ലിൻ ഗോവയിൽ ക്രൂര ബലാത്സംഗത്തിനിരായി കൊല്ലപ്പെട്ടതിന് ഏകദേശം എട്ട് വർഷങ്ങൾക്ക് ശേഷം, ഈ കേസിലെ ഏക പ്രതിയായ 31 വയസ്സുള്ള ഗോവന്‍ സ്വദേശിയെ കോടതി 2025 ഫെബ്രുവരി 14-ാം തീയതി വെള്ളിയാഴ്ച കുറ്റക്കാരനായി വിധിച്ചു. ശിക്ഷാവിധി ഫെബ്രുവരി 17-ന് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ഗോവയിലെ സെഷൻസ് കോടതി അറിയിച്ചു.
2017 മാർച്ച് 14-ന് ഗോവയിലെ കനകോണ ഗ്രാമത്തിലെ ഒരു വനപ്രദേശത്ത് 28-കാരിയായ ഡാനിയൽ മക്ലഗ്ലിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗോവന്‍ സ്വദേശിയായ വികട് ഭഗത് (24) ആണ് ഈ കേസിലെ പ്രതി. പ്രതിയെ, മക്ലാഗ്ലിന്‍റെ മൃതദേഹം കണ്ടെത്തിയ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
അയർലണ്ടിലെ ഡോണഗലിൽ നിന്നുള്ള ഡാനിയൽ മക്ലാഗ്ലിൻ 2017 മാർച്ചിൽ ഒരു ടൂറിസ്റ്റായി ഗോവ സന്ദർശിക്കുകയായിരുന്നു. അക്കാലത്ത് ഡാനിയലുമായി സൌഹൃദത്തിലായ ഭഗത്, ഹോളി ഉത്സവത്തിൽ പങ്കെടുത്തതിന് ശേഷം ഒരു വൈകുന്നേരം ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നു എന്നാണ് കേസ്.
ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർത്ഥിനിയായ ഡാനിയേലിന്റെ മൃതദേഹം മരണത്തിനു ശേഷം അയർലണ്ടിലേക്ക് തിരിച്ചു എത്തിച്ചു. പോസ്റ്റുമോർട്ടം പരിശോധനയിൽ തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകള്‍ ആണ് മരണകാരണമെന്നു കണ്ടെത്തി.
ഡാനിയേൽ മുമ്പ് ഇന്ത്യയിൽ ഒരു അനാഥാലയത്തിൽ വോളണ്ടീയറായി പ്രവർത്തിച്ചിരുന്നു. പിന്നീട് യോഗാ പരിശീലനം നേടാനായി വീണ്ടും ഇന്ത്യയിലെത്തിയതായിരുന്നു.
ഡാനിയേൽ മക്ലാഗ്ലിന്‍റെ കുടുംബം അവൾക്ക് നീതി ഉറപ്പാക്കുന്നതിനായി ശ്രമിച്ച എല്ലാവരോടും നന്ദി പറഞ്ഞു.
“ഇപ്പോൾ ഡാനിയേൽ സമാധാനത്തോടെ വിശ്രമിക്കുമെന്ന് മാത്രമല്ല, ഞങ്ങളുടെ പൊന്നോമന ഡാനിയേലിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വ്യക്തി കുറ്റക്കാരനായി വിധിക്കപ്പെട്ടുവെന്നറിഞ്ഞ്, ഞങ്ങൾക്കും കുറച്ച് ആശ്വാസവും ശാന്തിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി” കുടുംബം പറഞ്ഞു.
മക്ലാഗ്ലിന്‍റെ അമ്മയും സഹോദരിയും നീതി ലഭിക്കുന്നതിനായി കഴിഞ്ഞ എട്ടുവർഷമായി പോരാടുകയായിരുന്നു.
എട്ടുവർഷം നീണ്ട കൊലപാതക വിചാരണ വളരെ കഠിനമായിരുന്നു. ഇത് അവസാനിച്ചതില്‍ ഞങ്ങൾ സന്തോഷവാന്മാരാണ് എന്ന്‍ മക്ലാഗ്ലിന്‍റെ അമ്മ പറഞ്ഞു.