പ്രധാനമന്ത്രി മിഹോൾ മാർട്ടിൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ ഔപചാരിക ക്ഷണം സ്വീകരിച്ചു. മാർച്ച് 12-ന് സെന്റ് പാട്രിക്ക് ഡേ ആഘോഷങ്ങളുടെ ഭാഗമായി വൈറ്റ് ഹൗസിൽ നടക്കുന്ന ബൈലാറ്ററൽ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ആണ് ക്ഷണം.
ഈ വർഷം ചടങ്ങിലേക്ക് ക്ഷണമുണ്ടാകുമോ എന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഗാസയെക്കുറിച്ച് ട്രംപ്പ് നടത്തിയ പ്രസ്താവനകൾക്ക് ശേഷം പ്രധാനമന്ത്രി എങ്ങനെ പ്രതികരിക്കുമെന്നത് സംബന്ധിച്ചും ചോദ്യചിഹ്നങ്ങൾ ഉയർന്നിരുന്നു.
യൂറോപ്യൻ യൂണിയനും ട്രംപ് ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതും ക്ഷണം വൈകിയതിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.
എന്നിരുന്നാലും, “ക്ഷണം പ്രതീക്ഷിച്ചതുതന്നെയായിരുന്നു” എന്ന് സർക്കാർ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ മാര്‍ട്ടിന്റെ വക്താവ് ഇതു സ്ഥിരീകരിക്കുകയും, “അദ്ദേഹം സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചുവെന്നും, പ്രസിഡന്റുമായി കൂടിക്കാഴ്ച്ചക്ക് കാത്തിരിക്കുകയാണെന്നും” പ്രതികരിക്കുകയും ചെയ്തു.
മിഹോൾ മാർട്ടിൻ സെന്റ് പാട്രിക്ക് ഡേ ആഘോഷങ്ങളുടെ ഭാഗമായി ഇത് രണ്ടാം തവണയാണ് വൈറ്റ് ഹൗസിലേക്ക് യാത്രയാകുന്നത്. ഇതിനു മുമ്പ് 2022-ൽ പ്രധാനമന്ത്രിയായിരിക്കെയാണ് ഇതേ ചടങ്ങിൽ അദ്ദേഹം പങ്കെടുത്തത്.