താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിദ്യാലയത്തിൽ ആറു വർഷം അധ്യാപികയായി ജോലി ചെയ്തിട്ടും നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത അലീനയുടെ കുടുംബത്തിനുവേണ്ടി അയർലണ്ടിലെ സീറോമലബാർ കമ്മ്യൂണിറ്റി പിരിച്ച തുക കുടുംബത്തിന് കൈമാറി. അലീനയുടെ നാല്പതാം ഓർമ്മ ദിനത്തിലാണ് ഈ തുക കൈമാറിയത്.
13 ലക്ഷം രൂപ താമരശ്ശേരി രൂപതയ്ക്ക് നൽകിയിട്ടും ശമ്പളമോ നിത്യ ചെലവിനുള്ള പണമോ പോലും ലഭിക്കാത്ത സാഹചര്യത്തിൽ അലീന എന്ന അധ്യാപിക ആത്മഹത്യ ചെയ്തത് കേരളത്തിന്റെ മനസ്സാക്ഷിയെ ഉലക്കുന്ന സംഭവമായിരുന്നു. തകർന്നുപോയ ആ കുടുംബത്തിന് ഒരു ചെറിയ സഹായം എന്ന രീതിയിലാണ് അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ കൂട്ടായ്മയായ SMCI ഓൺലൈൻ ഫണ്ട് റെയ്സിംഗ് ആരംഭിച്ചത്. ആകെ പിരിഞ്ഞു കിട്ടിയത് 1608 യൂറോ ആണ്. അതിന് തുല്യമായ 1,50,058 ഇന്ത്യൻ രൂപSMCI പ്രസിഡണ്ട് ശ്രീ.ജോർജ് പാലിശ്ശേരി അലീനയുടെ പിതാവ് ബെന്നിക്ക് ഭവനത്തിൽ എത്തി കൈമാറി. ഫാ. അജി പുതിയാപറമ്പിലും സന്നിഹിതനായിരുന്നു.
അയർലണ്ടിലെ സിറോ മലബാർ കൂട്ടായ്മയുടെ ഈ ഉദ്യമം മറ്റുള്ളവർക്ക് ഒരു മാതൃകയാണെന്നും, ഇങ്ങനെ സഹായം ചെയ്യാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും ശ്രീ. ജോർജ് പാലിശ്ശേരി അഭിപ്രായപ്പെട്ടു.
ഈ ഉദ്യമത്തിന് സഹായഹസ്തം നീട്ടിയ എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അദ്ദേഹം അറിയിച്ചു.