വീണ്ടും പലിശനിരക്ക് കുറച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് തിരിച്ചടവിൽ മാസം 13 യൂറോ ലാഭം

തുടര്‍ച്ചയായി ഏഴാം തവണയും പലിശനിരക്കുകള്‍ കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം തട്ടിക്കുമെന്നത് മുന്നില്‍ക്കണ്ടാണ് നടപടി. വ്യാപാരപ്രതിസന്ധി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നതായി പറഞ്ഞ ബാങ്ക്, ഭാവിയിലെ പലിശനിരക്കുകള്‍ അപ്പപ്പോള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

സെന്‍ട്രല്‍ ബാങ്ക് നിലവിലെ പലിശനിരക്ക് .25% കുറച്ച് 2.25% ആക്കിയതോടെ അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കും, പുതുതായി വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കും ആശ്വാസമായിരിക്കുകയാണ്. ട്രാക്കര്‍ മോര്‍ട്ട്‌ഗേജ് എടുത്തിരിക്കുന്നവര്‍ക്കാണ് ഉടനടി ഗുണം ലഭിക്കുക. ഉദാഹരണമായി 10-15 വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ബാക്കിയുള്ളവര്‍ക്ക് മിച്ചമുള്ള ഓരോ 100,000 യൂറോയ്ക്കും മാസം ശരാശരി 13 യൂറോ കുറവ് വരുമെന്ന് Irish Mortgage Advisors Trevor Grant പറയുന്നു. പലിശനിരക്ക് കുറയുമെന്നതിനാൽ പുതുതായി വീട് വാങ്ങുന്നവർക്കും ഇത് ഗുണകരമാകും.

പലിശനിരക്കുകളില്‍ കുറവ് വന്നെങ്കിലും നിലവില്‍ യൂറോസോണില്‍ മോര്‍ട്ട്‌ഗേജ് പലിശനിരക്കുകള്‍ ഏറ്റവുമുയര്‍ന്ന അഞ്ചാമത്തെ രാജ്യമാണ് അയര്‍ലണ്ട്. യൂറോസോണിലെ പുതിയ ശരാശരി മോര്‍ട്ട്‌ഗേജ് പലിശ നിരക്കിനെക്കാള്‍ 0.46% അധികമാണ് അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നത്. പലിശനിരക്ക് വെട്ടിക്കുറച്ച നടപടി ഇതിലും ആശ്വാസം നല്‍കിയേക്കും.

പണപ്പെരുപ്പം നേരിടുന്നതിന്റെ ഭാഗമായി 2022 മുതല്‍ 2023 വരെ തുടര്‍ച്ചയായി പലിശനിരക്ക് ഉയര്‍ത്തിയ ശേഷമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി സെന്‍ട്രല്‍ ബാങ്ക് നിരക്കുകള്‍ കുറച്ചുകൊണ്ടിരിക്കുന്നത്. ഇയുവില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 20% ഇറക്കുമതി നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പറയുന്നത്. ഇക്കാരണത്താല്‍ പണപ്പെരുപ്പത്തില്‍ കുറവ് വന്നെങ്കിലും നിലവില്‍ യൂറോപ്പിലാകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെപ്പറ്റിയുള്ള ആശങ്ക പടരുകയാണ്.

Share this news

Leave a Reply