ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു

ലോക കത്തോലിക്കാ സഭയുടെ നേതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തു. വത്തിക്കാന്‍ സമയം രാവിലെ 7.55-നായിരുന്നു 88-ആം വയസില്‍ മാര്‍പ്പാപ്പയുടെ വിയോഗം. വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ ആണ് വിയോഗവിവരം അറിയിച്ചത്.

ലാളിത്യവും, പുരോഗമനപരമായ ആശയങ്ങളുമാണ് മാര്‍പ്പാപ്പയെ ഏവര്‍ക്കും പ്രിയപ്പെട്ടവനാക്കിയത്. 2013 ഫെബ്രുവരി 28-ന് അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്‍ ശാരീരിക അവശതകളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതോടെയാണ് ഫ്രാന്‍സിസ്, മാര്‍പ്പാപ്പയായി അവരോധിക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുള്ള ആദ്യ മാര്‍പ്പാപ്പ, 1,272 വര്‍ഷങ്ങള്‍ക്ക് ശേഷം യൂറോപ്പിന് പുറത്ത് നിന്നും മാര്‍പ്പാപ്പയാകുന്ന ആദ്യ വ്യക്തി എന്നീ വിശേഷണങ്ങളും പോപ്പ് ഫ്രാന്‍സിസിന് സ്വന്തമാണ്. അര്‍ജന്റീനക്കാരനായ അദ്ദേഹം കത്തോലിക്കാ സഭയുടെ 266-ആമത്തെ മാര്‍പ്പാപ്പയായിരുന്നു.

1936 ഡിസംബര്‍ 17-ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ റെയില്‍വേ തൊഴിലാളിയായ മരിയോ ജോസ് ബെര്‍ഗോളിയോയുടെയും, വീട്ടമ്മയായ മരിയ സിവോറിയയുടെയും അഞ്ച് മക്കളില്‍ ഒരാളായിട്ടായിരുന്നു ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ എന്ന ഫ്രാന്‍സിസ് പാപ്പയുടെ ജനനം. ഇറ്റലിയില്‍ നിന്നും ഇവരുടെ കുടുംബം അര്‍ജന്റീനയിലേയ്ക്ക് കുടിയേറുകയായിരുന്നു. 32-ആം വയസ്സിലാണ് അദ്ദേഹം വൈദികപ്പട്ടം ഏറ്റെടുക്കുന്നത്.

1973 മുതല്‍ 79 വരെ പ്രൊവിന്‍ഷ്യല്‍ സ്ഥാനം അലങ്കരിച്ച അദ്ദേഹം, 1992-ല്‍ ബ്യൂണസ് അയേഴ്‌സിലെ സഹായ മെത്രാനും, 1998-ല്‍ ആര്‍ച്ച് ബിഷപ്പുമായി. 2001-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദിനാള്‍ സ്ഥാനത്ത് അവരോധിച്ചു. പാവങ്ങളുടെ പുണ്യാളന്‍ എന്നറിയപ്പെടുന്ന ഫ്രാന്‍സിസ് അസീസിയോടുള്ള ബഹുമാനസൂചകമായാണ് അദ്ദേഹം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുന്നത്. ഒരു മാര്‍പ്പാപ്പ ആദ്യമായായിരുന്നു ഈ പേര് സ്വീകരിക്കുന്നത്. തുടര്‍ന്ന് മാര്‍പ്പാപ്പ എന്ന നിലയില്‍ അദ്ദേഹം സ്വീകരിച്ച വഴികളും വ്യത്യസ്തമായിരുന്നു. ദരിദ്രരോടും, കഷ്ടതയനുഭവിക്കുന്നവരോടും എന്നും അടുത്ത് നിന്ന് പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ലോകസമാധാനത്തിനായി പല ആഹ്വാനങ്ങളും, പ്രവര്‍ത്തനങ്ങളും നടത്തി. ഗര്‍ഭഛിദ്രം, സ്വവര്‍ഗാനുരാഗം, സ്ത്രീപൗരോഹിത്യം, വൈദികബ്രഹ്‌മചര്യം മുതലായ വിഷയങ്ങളിലെല്ലാം യാഥാസ്ഥിതിക നിലപാടിന് വിരുദ്ധമായി നിലകൊണ്ട അദ്ദേഹം, സ്വവര്‍ഗരതി കുറ്റകരമാക്കുന്ന നിയമത്തെ ‘അനീതി’ എന്ന് വിശേഷിപ്പിക്കുകയും, ട്രാന്‍സ്‌ജെന്‍ഡറുകളും ദൈവത്തിന്റെ മക്കളാണെന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്തു.

എന്നും ലാളിത്യം സൂക്ഷിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുക, ആഡംബര വാഹനങ്ങള്‍ക്ക് പകരം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക എന്നിവ ചെയ്ത് മാതൃകയായി. സാധാരണയായി മാര്‍പ്പാപ്പമാര്‍ കാലം ചെയ്താല്‍ അടക്കം ചെയ്യുന്ന സൈപ്രസ്, ഓക്ക്, വാക മരത്തടികള്‍ കൊണ്ടുള്ള മൂന്ന് പെട്ടികള്‍ തനിക്ക് വേണ്ടെന്നും, സാധാരണ മരത്തടി കൊണ്ടുള്ള പെട്ടി മതിയെന്നും നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply