ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 മരണം. ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമിലുള്ള ബൈസാരണ്‍ വാലിയിലാണ് പ്രധാനമായും വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരര്‍ വെടിയുതിര്‍ത്തത്. രണ്ട് വിദേശികളും, രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഹരിയാന സ്വദേശിയായ നേവി ഓഫീസര്‍ വിനയ് നര്‍വാളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊച്ചിയില്‍ ജോലി ചെയ്തുവന്ന ഇദ്ദേഹം അവധിയിലായിരുന്നു. എറണാകുളം ഇടപ്പള്ളി സ്വദേശിയായ എന്‍. രാമചന്ദ്രനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുടുംബസമേതം വിനോദയാത്രയിലായിരുന്നു ഇദ്ദേഹം.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് പിന്തുണയുള്ള ഭീകസംഘടന ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിട്ടുണ്ട്. മറ്റൊരു ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ (എല്‍ഇടി) അനുകൂലസംഘടനയാണ് ടിആര്‍എഫ്.
മിനി സ്വിറ്റ്‌സര്‍ലണ്ട് എന്നറിയപ്പെടുന്ന താഴ്‌വരയിലാണ് ഭീകരാക്രമണം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഏഴംഗ ഭീകര സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷമായിരുന്നു ആക്രമണമെന്നും വിവരമുണ്ട്. നടന്നും, കുതിരപ്പുറത്തും മാത്രമാണ് ഇവിടേയ്ക്ക് എത്താന്‍ സാധിക്കുക എന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണം നടന്നയുടന്‍ തന്നെ സുരക്ഷാസേന പ്രദേശം വളഞ്ഞു. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗവും പുറത്തേയ്ക്ക് എത്തിച്ചു.
2019-ന് ശേഷം ജമ്മുകശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
അതേസമയം ജിദ്ദയില്‍ സന്ദര്‍ശനത്തിലായിരുന്ന പ്രധാനമനമന്ത്രി മോദി ഇന്ത്യയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ലെന്നും, ഹ്രീനമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി എക്‌സിലൂടെ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിലേയ്ക്ക് തിരിച്ചിട്ടുമുണ്ട്. അദ്ദേഹം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചേക്കും.