ലണ്ടൻ: ലിവൾപൂൾ എഫ്സിയുടെ പ്രീമിയർ ലീഗ് വിജയ പരേഡിനിടെ ആളുകൾക്കിടയിലേക്ക് കാറിടിച്ചുകയറി 47 പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വാട്ടർ സ്ട്രീറ്റിന് സമീപമാണ് സംഭവം. ഇടിച്ചിട്ട കാറിന്റെ ഡ്രൈവറെന്ന് കരുതപ്പെടുന്ന 53 വയസ്സുകാരനായ ബ്രിട്ടീഷ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.
ക്ലബ്ബിന്റെ പ്രീമിയർ ലീഗ് വിജയം ആഘോഷിക്കാൻ ആയിരക്കണക്കിന് ആരാധകർ എത്തിയിരുന്നു. ഒരു തുറന്ന ബസിൽ കിരീടവും വച്ചുകൊണ്ട് നടന്ന പരേഡിൽ 10 ലക്ഷത്തോളം ആരാധകരാണ് പങ്കെടുത്തത്. പരേഡ് അവസാന പോയിന്റിൽ എത്തുന്നതിനു കുറച്ചു മുമ്പേ വാട്ടർ സ്ട്രീറ്റിൽ വച്ച് ആളുകൾക്കിടയിലേയ്ക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കാർ ആളുകളെ ഇടിച്ചിട്ട ശേഷം വേഗത്തിൽ തന്നെ മുന്നോട്ട് പോകുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അതേസമയം സംഭവത്തെ തീവ്രവാദമായി കണക്കാക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും മെഴ്സിസൈഡ് പോലീസ് അറിയിച്ചു.
സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറും, ലിവർപൂൾ ക്ലബ്ബും അപലപിച്ചു.