കുടിയേറ്റക്കാർക്ക് എതിരെ അയർലണ്ടിൽ വർദ്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങൾക്കെതിരെയുള്ള പോരാട്ടം തെരുവിൽ നിന്ന് പാർലമെന്റിലേക്ക്.
“വംശീയ വെറുപ്പ് പരത്തുക എന്ന ലക്ഷ്യത്തോടുകൂടി തീവ്ര വലതുപക്ഷം നടത്തുന്ന നുണ പ്രചരണങ്ങളും വിദ്വേഷ പ്രചാരണങ്ങളും വിജയിക്കില്ല.” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കുടിയേറ്റ സമൂഹത്തിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഐറിഷ് സമൂഹത്തിന്റെ പിന്തുണയോടെ ക്രാന്തി അയർലണ്ട് പാർലമെന്റിൽ നടത്തിയ
പ്രകടനത്തിനുശേഷം അയർലണ്ടിലെ വിവിധ പാർട്ടികളിലെ ടിഡിമാരുമായി ബന്ധപ്പെട്ട് കുടിയേറ്റ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാനുള്ള ശ്രമം ഫലം കാണുന്നു.
ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റ്സ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, ഗ്രീൻ പാർട്ടി, ലേബർ പാർട്ടി, സിന്‍ ഫെയ്ൻ, ഫിൻ ഫെയിൽ, ഫിൻ ഗെയിൽ തുടങ്ങിയ പാർട്ടികളുടെ ടിഡിമാരുമായും വിവിധ സ്വതന്ത്ര ടിഡിമാരുമായും ചർച്ചകൾ നടത്തി. വംശീയാക്രമണങ്ങളും ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ടിഡിമാരോട് ക്രാന്തി അഭ്യർത്ഥിച്ചു.
ഭൂരിപക്ഷം പാർട്ടികളും ടി ഡിമാരും വളരെ അനുകൂലമായി പ്രതികരിക്കുകയും, ഈ ആവശ്യങ്ങൾ അടുത്ത സമ്മേളനത്തിൽ ഉയർത്താമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
കൂടാതെ കുടിയേറ്റക്കാർ അനുഭവിക്കുന്ന വിഷയങ്ങൾ നീതിന്യായ മന്ത്രിയുടെയും, കമ്മ്യൂണിക്കേഷൻ മന്ത്രിയുടെയും ശ്രദ്ധയിലും ക്രാന്തി ഭാരവാഹികൾ അവതരിപ്പിച്ചു. ക്രാന്തിയുടെ ഈ അഭ്യർത്ഥനയോടുള്ള പ്രതികരണമായി നീതിന്യായമന്ത്രി ജിം ഓ’ കല്ലഗാൻ വിദ്വേഷാക്രമണങ്ങളെ ശക്തമായി അപലപിച്ചു. പ്രശ്നപരിഹാരത്തിനായി Criminal Justice (Hatred Offences) Act 2024 പ്രകാരം വിദ്വേഷ കുറ്റങ്ങൾക്ക് കൂടുതൽ ശിക്ഷയും
കൂടുതൽ ഓൺലൈൻ നിയന്ത്രണവും വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കുറ്റകൃത്യങ്ങൾ കൃത്യമായി
റിപ്പോർട്ട് ചെയ്യണമെന്നും ഇരകൾക്ക് ഗാർഡയിൽ പരാതി നൽകാൻ പ്രോത്സാഹനം നൽകണം എന്നും മന്ത്രി ആഹ്വാനം ചെയ്തു.
സർക്കാർ 1989-ലെ Incitement to Hatred Act പുതുക്കുമെന്നും 2025-ൽ National Counter Disinformation Strategy നടപ്പാക്കുമെന്നും മന്ത്രി, ക്രാന്തി ഭാരവാഹികളെ അറിയിച്ചു.
വർദ്ധിച്ചുവരുന്ന വംശീയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ 27-ന്, ക്രാന്തി അയർലണ്ടിന്റെ നേതൃത്വത്തിൽ നിരവധി ട്രേഡ് യൂണിയനുകൾ, പ്രവാസി കൂട്ടായ്മകൾ, പുരോഗമന പ്രസ്ഥാനങ്ങൾ എന്നിവയുടെ സഹകരണത്തോടെ അയർലണ്ട് പാർലമെന്റിലേക്ക് പ്രകടനം നടത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഈ പ്രകടനത്തിൽ പങ്കെടുത്തത്. ടിഡി റൂത്ത് കോപ്പിംഗർ, ട്രേഡ് യൂണിയൻ യുണൈറ്റ്, യുണൈറ്റഡ് എഗെയിൻസ്റ്റ് റേസിസം, റോസാ, ഐ എൻ എം ഒ, എം എൻ ഐ, Aidwka ഉൾപ്പെടെ അനേകം സംഘടനകൾ സജീവ പങ്കാളികളായി പങ്കെടുത്തിരുന്നു.
വംശീയ ആക്രമണ ബാധിതർക്കുള്ള പിന്തുണയുടെ ഭാഗമായി ക്രാന്തി അയർലണ്ട് ഭാരവാഹികൾ ആക്രമണത്തിന് വിധേയരായ ഇരകളുമായി നേരിട്ട് ബന്ധപ്പെട്ട് പരാതികൾ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. കൂടുതൽ സഹായം നൽകുന്നതിന്റെ ഭാഗമായി ക്രാന്തി ഉടൻ തന്നെ ഒരു ഹെൽപ്‌ലൈൻ ആരംഭിക്കും.
കൂടാതെ ഈ പ്രശ്നം ഇന്ത്യൻ പാർലമെന്റിലും ഉയർത്താനും ക്രാന്തി അയർലണ്ട് മുൻകൈ എടുത്തു. ക്രാന്തിയുടെ അഭ്യർത്ഥന പ്രകാരം രാജ്യസഭ എം.പി ഡോക്ടർ ശിവദാസൻ അടിയന്തര പ്രമേയമായി ഇത് രാജ്യസഭയിൽ അവതരിപ്പിച്ചു. വിദേശകാര്യ മന്ത്രിയുടെ ശക്തമായ ഇടപെടൽ എം.പി ശിവദാസൻ ആവശ്യപ്പെട്ടിട്ടുണ്ട്.