അയർലൻഡ് ഉൾപ്പെടെ ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന തീവ്ര വലതുപക്ഷ പ്രവർത്തനങ്ങൾക്കെതിരെയും ബോധപൂർവ്വം വലതുപക്ഷം നടത്തുന്ന നുണപ്രചരണങ്ങൾക്കെതിരെയും ആഗോളതലത്തിൽ പൊരുതുന്ന ശബ്ദങ്ങളെ ക്രാന്തി ഒരുമിപ്പിക്കുന്നു. ക്രാന്തി തീവ്ര-വലതുപക്ഷ നയങ്ങളെ കുറിച്ച് സംഘടിപ്പിക്കുന്ന സംവാദ സദസ്സിൽ സിപിഎമ്മിന്റെ മുൻ പോളിറ്റ് ബ്യൂറോ മെമ്പറും കാൺപൂർ എംപിയും ആയിരുന്ന സുഭാഷിണി അലി മുഖ്യാതിഥിയാകും.
സംവാദ സദസ്സിൽ അക്കാദമിക് വിദഗ്ധർ ആയ നിരവധി പേർ പ്രഭാഷണം നടത്തും. പരിപാടിക്ക് ശേഷം കാണികളുമായി സംവേദിക്കുന്നതിന്റെ ഭാഗമായി ചോദ്യോത്തര സെഷനും ഉണ്ടാകും.
പ്രഭാഷകർ സ്വേച്ഛാധിപത്യത്തെയും ഫാസിസത്തെയും അടിച്ചമർത്തലിനെയും സമൂഹങ്ങൾ എങ്ങനെ ചെറുക്കുന്നു എന്ന വിഷയത്തെക്കുറിച്ച് വിശദമായി സംസാരിക്കും.
അയർലൻഡിൽ കുടിയേറ്റ സമൂഹത്തിനെതിരെ ഉള്ള ആക്രമങ്ങൾ ഉൾപ്പെടെ നിരവധി അക്രമണങ്ങൾ തീവ്ര വലതുപക്ഷം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്രാന്തി ഇത്തരത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നത്.
മുഖ്യാതിഥിയായ സിപിഎം നേതാവ് സുഭാഷിണി അലി, അയർലൻഡിലെ പാർലമെന്റ് അംഗവും പീപ്പിൾ ബിഫോർ പാർട്ടി നേതാവുമായ റൂത്ത് കോപ്പിംഗർ , മയ്‌നൂത്ത് യൂണിവേഴ്‌സിറ്റി പ്രൊഫസറും ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിൽ ഗവേഷകനുമായ പ്രൊഫ. ബാരി കാനൺ,
പ്രമുഖ പലസ്തീൻ ആക്ടിവിസ്റ്റും ഗവേഷകയും ആയ അമാനി കമാൽ എന്നിവരുൾപ്പടെ നിരവധി സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ
പ്രമുഖ കവയിത്രിയും എഴുത്തുകാരിയുമായ ഫിയോണ ബോൾഗറിന്റെ പ്രത്യേക കവിതാ പാരായണവും ഉണ്ടാകും.
ഒക്ടോബർ 19-ആം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഡബ്ലിനിലെ അൽസാ ഹാളിലാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്.