അയർലണ്ടിൽ കഴിഞ്ഞ വർഷം നിർമ്മാണം പൂർത്തിയാക്കിയത് റെക്കോർഡ് വീടുകൾ; എന്നിരുന്നാലും ലക്ഷ്യം കാണാൻ സാധിക്കാത്തതിൽ വിമർശനം

അയർലണ്ടിൽ കഴിഞ്ഞ വർഷം പുതിയ വീടുകളുടെ പൂർത്തീകരണത്തിൽ 20 ശതമാനത്തിലധികം വർധനവുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ). 2011-ൽ സിഎസ്ഒ കണക്കുകൾ ശേഖരിക്കാൻ ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതൽ വീടുകൾ നിർമ്മാണം പൂർത്തിയാക്കുന്നത് 2025-ലാണ്.

സിഎസ്ഒയുടെ റിപ്പോർട്ട്‌ പ്രകാരം 2025-ൽ 36,284 പുതിയ വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. 2024-നെ അപേക്ഷിച്ച് 20.4 ശതമാനം കൂടുതലാണിത്. 2025-ൽ നിർമ്മാണം പൂർത്തിയാക്കിയ അപ്പാർട്ടുമെന്റുകളുടെ എണ്ണം 12,047 ആണ്. 2024-നെ അപേക്ഷിച്ച് 38.7 ശതമാനം വർധന.

2025-ൽ പണി പൂർത്തിയാക്കിയ ആകെ കെട്ടിടങ്ങളിൽ പകുതിയിലധികവും (57.6 ശതമാനം) ഡബ്ലിനിലോ കിൽഡെയർ, ലൂ, മീത്ത്, വിക്ലോ എന്നിവ ഉൾപ്പെടുന്ന മിഡ്-ഈസ്റ്റ് മേഖലയിലോ ആണെന്നും റിപ്പോർട്ട്‌ പറയുന്നു.

ലോക്കൽ ഇലക്ടറൽ ഏരിയ പ്രകാരം, 2025-ൽ ഏറ്റവും കൂടുതൽ നിർമ്മാണങ്ങൾ നടന്നത് ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിലാണ്- 1,399.

എന്നിരുന്നാലും മുൻ സർക്കാർ നേരത്തെ നിശ്ചയിച്ച ലക്ഷ്യത്തെക്കാൾ 4,716 കുറവ് വീടുകളുടെ നിർമ്മാണം മാത്രമേ 2025-ൽ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ. മുമ്പ് 2025-ൽ 41,000 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ ആയിരുന്നു ലക്ഷ്യം. ഈ ലക്ഷ്യം പിന്നീട് മാറ്റി നിശ്ചയിച്ചിട്ടുണ്ട്. 2025-2030 വർഷത്തേക്കുള്ള ഭവന നിർമ്മാണ പദ്ധതിയിൽ സർക്കാർ ലക്ഷ്യം 300,000 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുക എന്നതാണ്. നവംബറിൽ പ്രഖ്യാപിച്ച ഈ പദ്ധതിയിൽ, കഴിഞ്ഞ സഖ്യം നിശ്ചയിച്ചിരുന്ന വാർഷിക ലക്ഷ്യങ്ങൾ റദ്ദാക്കി, 2025-ൽ 41,000 വീടുകളും, 2030-ൽ 60,000 വീടുകളും എന്ന രീതിയിൽ ക്രമാനുഗതമായി വർദ്ധനവ് വരുത്തിയിട്ടുണ്ട്.

അതേസമയം ഈ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സോഷ്യൽ ഡെമോക്രാറ്റ്സ് വക്താവ് Rory Hearne രംഗത്തെത്തി. സർക്കാരിന് ഇക്കാര്യത്തിൽ കൃത്യമായ പദ്ധതികൾ ഇല്ല എന്ന് പറഞ്ഞ അദ്ദേഹം, 2025-20230 കാലഘട്ടത്തിൽ 300,000 വീടുകൾ നിർമ്മിക്കുക എന്ന സർക്കാർ ലക്ഷ്യം യാഥാർഥ്യ ബോധത്തോടെ ഉള്ളതല്ല എന്നും അഭിപ്രായപ്പെട്ടു. Fianna Fail, Fine Gael സഖ്യ സർക്കാരിന്റെ നടപടികൾ രാജ്യത്ത് വാടക ഉയരാൻ കാരണമാകുകയുമാണ് എന്നും അദ്ദേഹം വിമർശിച്ചു.

Share this news

Leave a Reply