മെൽബണിൽ ക്ലോൺമൽ സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിൽ വാട്ടർഫോർഡ് സ്വദേശിയായ 45കാരനെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ക്ലോൺമൽ സ്വദേശിനിയും മൂന്ന് കുട്ടികളുടെ മാതാവുമായ ആൻമേരി ഒ’റെയ്ലിയാണ് മരിച്ചത്.മെൽബണിലെ ഫെർൻട്രീ ഗള്ളി പ്രദേശത്തെ ഒരു വീട്ടിൽ ഓഗസ്റ്റ് 21നാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്തിയത്. എമർജൻസി സർവീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് സമീപത്തുനിന്ന് 45കാരനായ വാട്ടർഫോർഡ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.
പ്രതിയും യുവതിയും പരസ്പരം പരിചയമുള്ളവരായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.സംഭവസ്ഥലത്ത് ഹോമിസൈഡ് സ്ക്വാഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് ഉദ്യോഗസ്ഥർ വീട്ടിലും പരിസരത്തും വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. യുവതിക്ക് സംഭവിച്ച പരിക്കുകളുടെ സ്വഭാവവും പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കസ്റ്റഡിയിലുള്ള 45കാരൻ മെൽബൺ മജിസ്ട്രേറ്റ്സ് കോടതിയിൽ വീഡിയോ ലിങ്കിലൂടെ ഹാജരായി. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അടുത്ത കോടതി നടപടികൾ 2027 ഫെബ്രുവരി 23ന് നടക്കും.യുവതിയുടെ മരണത്തിൽ അയർലൻഡ് വിദേശകാര്യ വകുപ്പും ഇടപെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിവുണ്ടെന്നും കുടുംബത്തിന് കോൺസുലർ സഹായം നൽകുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments