ഗാർഡയുടെ ടേസർ ഗണ്ണുകൾ അപ്ഗ്രേഡ് ചെയ്യാൻ ചെലവിട്ടത് 1 മില്യൺ യൂറോ; കൂടുതൽ എണ്ണം വാങ്ങാനും നീക്കം

ഗാര്‍ഡ ഉപയോഗിക്കുന്ന ടേസര്‍ ഗണ്‍ (taser gun) അപ്‌ഗ്രേഡ് ചെയ്യാനായി കഴിഞ്ഞ വര്‍ഷം ചെലവിട്ടത് 1 മില്യണിലധികം യൂറോ. അക്രമകാരികളെ നേരിടുമ്പോള്‍ ഇലക്ട്രിക് ഷോക്ക് നല്‍കാനായി ഉപയോഗിക്കുന്ന ഉപകരണമാണ് ടേസര്‍ ഗണ്‍. 11 മീറ്റര്‍ ദൂരെ നില്‍ക്കുന്ന ആളെ വരെ ഇതുപയോഗിച്ച് ഷോക്കേല്‍പ്പിക്കാന്‍ സാധിക്കും. അക്രമിയെ പരിക്കില്ലാതെ വേദനിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

ഗാര്‍ഡയുടെ കൈവശമുള്ള ഈ ഉപകരണങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാനായി കഴിഞ്ഞ വര്‍ഷം 1.1 മില്യണ്‍ യൂറോയും, ഈ വര്‍ഷം ഇതുവരെ 123,000 യൂറോയും ചെലവിട്ടതായാണ് നീതിന്യായവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗാര്‍ഡയുടെ ടേസര്‍ ഉപയോഗത്തെപ്പറ്റിയുള്ള വിവരങ്ങളും റിപ്പോര്‍ട്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെ 30 തവണയാണ് ഇവ ഉപയോഗിച്ചത്.

മുമ്പ് ഗാര്‍ഡയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് യൂണിറ്റ്, ആമ്ഡ് റെസ്‌പോണ്‍സ് യൂണിറ്റ് എന്നിവര്‍ക്ക് മാത്രമായിരുന്നു ടേസറുകള്‍ ഉപയോഗിക്കാന്‍ അനുമതി. എന്നാല്‍ കഴിഞ്ഞ നവംബറിലുണ്ടായ ഡബ്ലിന്‍ കലാപത്തിന് ശേഷം കൂടുതല്‍ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് ടേസര്‍ നല്‍കാന്‍ നീക്കം നടത്തിവരികയാണ്.

Share this news

Leave a Reply