അയർലണ്ടിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു; പ്രധാന കാരണം ഇതര വംശക്കാരോടുള്ള വെറുപ്പ്

അയര്‍ലണ്ടില്‍ ഉണ്ടാകുന്ന വിദ്വേഷകുറ്റകൃത്യങ്ങളില്‍ വര്‍ദ്ധന. കുടിയേറ്റവിരുദ്ധ പ്രക്ഷോഭങ്ങളും, തീവ്രവലതുപക്ഷവാദവും വര്‍ദ്ധിക്കുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഗാര്‍ഡ പുറത്തുവിട്ടിരിക്കുന്നത്.

2023-ല്‍ 548 വിദ്വേഷ കുറ്റകൃത്യങ്ങളും, കുറ്റകൃത്യമായി കണക്കാനാകാത്ത അതേസമയം വിദ്വേഷവുമായി ബന്ധപ്പെട്ടതുമായി 103 സംഭവങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഗാര്‍ഡയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-ല്‍ ഇത് യഥാക്രമം 510, 72 എന്ന നിലയിലായിരുന്നു.

വിദ്വേഷകുറ്റകൃത്യങ്ങളിലേയ്ക്ക് നയിച്ച കാരണങ്ങളില്‍ മുന്‍പന്തിയിലുള്ളത് വംശീയ വിദ്വേഷം (36%), ഇതര രാജ്യത്തെ പൗരത്വം (18%), ഭിന്നലൈംഗികാഭിരുചി (16%) എന്നിവയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് നടക്കുന്ന വിദ്വേഷകുറ്റകൃത്യങ്ങളുടെ പ്രധാന കാരണങ്ങളും ഇവയാണ്. എന്നാല്‍ ഇതര രാജ്യക്കാരാണ് എന്ന കാരണത്താലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ പോയ വര്‍ഷം രണ്ടാം സ്ഥാനത്തെത്തി.

വിദ്വേഷം കാരണമുണ്ടായ ഇത്തരം സംഭവങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ പ്രദേശത്താണ്- ആകെ സംഭവങ്ങളില്‍ 44 ശതമാനവും ഇവിടെയാണ് ഉണ്ടായത്.

പോയ വര്‍ഷമുണ്ടായ വിദ്വേഷകുറ്റകൃത്യങ്ങളില്‍ ഏറ്റവുമധികം ക്രമസാമാധാന പ്രശ്‌നങ്ങളാണ്- 27%. നിസ്സാരമായ ആക്രമണങ്ങള്‍ (16%), തീ ഉപയോഗിച്ച് അല്ലാതെയുള്ള ക്രിമിനല്‍ നാശനഷ്ടമുണ്ടാക്കല്‍ (9%), തീ കൊണ്ടുള്ള ക്രിമിനല്‍ നാശനഷ്ടം സൃഷ്ടിക്കല്‍ (3%) എന്നിവയാണ് പിന്നാലെ.

വിദ്വേഷകുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരെ സഹായിക്കാനായി തങ്ങള്‍ ശക്തമായി ഇടപെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഗാര്‍ഡ പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ 500-ലധികം പ്രത്യേക ഗാര്‍ഡ ഉദ്യോഗസ്ഥര്‍ രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളുമായും, വ്യക്തികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗാര്‍ഡ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: